'തന്നോടൊപ്പം സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണം'; എംപി കുൻവർ ഡാനിഷ് അലിക്ക് കോവിഡ്
'തന്നോടൊപ്പം സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണം'; എംപി കുൻവർ ഡാനിഷ് അലിക്ക് കോവിഡ്
ഡൽഹി: ബി എസ് പി എം പി കുൻവർ ഡാനിഷ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസിനെ പ്രതിരോധിക്കാനുളള 2 ഡോസ് വാക്സിനും ഇദ്ദേഹം എടുത്തിരുന്നു. തിങ്കളാഴ്ച വരെ ഇദ്ദേഹം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
തന്നോടൊപ്പം സമ്പർക്കത്തിൽ വന്ന മറ്റുള്ളവരോട് പരിശോധന നടത്താനും സ്വയം സുരക്ഷിതരാകാനും ഇദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം, തനിക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും ഉടൻ സുഖം പ്രാപിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെ, "പൂർണ്ണമായി വാക്സിനേഷൻ നടത്തിയിട്ടും, ഇന്ന്, എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇന്നലെ, ഞാൻ പാർലമെന്റിലും പങ്കെടുത്തു. എന്റെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും പരിശോധന നടത്തി സ്വയം സുരക്ഷിതരാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എനിക്ക് നേരിയ ലക്ഷണങ്ങളുണ്ട്.ഉടൻ. സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' - അദ്ദേഹം അറിയിച്ചു.

അതേ സമയം, രാജ്യത്ത് പുതുതായി കണ്ടെത്തിയ ഒമൈക്രോൺ കോവിഡ് വകഭേദത്തിന്റെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി കൂടുതൽ നിർദ്ദേശങ്ങളും പല ഭാഗങ്ങളിലും കർശനമാക്കിയിട്ടുണ്ട്. എന്നാൽ, കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെയിൽ ഇന്ത്യയിൽ ഒമൈക്രോൺ കേസുകൾ 200 പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇതിൽ 77 പേർ രോഗമുക്തി നേടിയെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുള്ളത്. 54 വീതമാണ് അവിടെ. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

ഒമൈക്രോൺ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 5,326 പേര്‍ക്കാണ്. 581 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 8,043 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,41,95,060 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനം.

2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഇതുവരെ 138.35 കോടി പേർക്ക് രാജ്യത്തു വാക്‌സീൻ നൽകി. ആകെ 66.61 കോടി പരിശോധനകളാണ് നടത്തിയത്. അതേസമയം, രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗമ ഉണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴിയാത്ത അവസ്ഥയില്‍ എന്തിനും തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ യൂറോപ്പിലേത് പോലെ വഷളാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും, എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിലേക്ക് എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video

നിലവില്‍ ലോക രാജ്യങ്ങളില്‍ യു.കെയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് മഹാമാരി 2020 ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യുകെയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 12,133 പേര്‍ക്ക് യു.കെയില്‍ രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോണ്‍ രോഗികളുടെ എണ്ണം 37,101 ആയി ഉയര്‍ന്നു എന്നാണ് റിപ്പോർട്ട് സൂചിക്കുന്നത്. മൊത്തം 67 ദശലക്ഷത്തോളം ജന സംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം കോവിഡ് രോഗം വന്നു കഴിഞ്ഞു. ഒമൈക്രോണ്‍ വകഭേദത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ 'അമ്പരപ്പിക്കുന്ന' വര്‍ദ്ധനവുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications