ജീവനക്കാർക്ക് കൊവിഡ്, ഒപ്പൊയ്ക്ക് പിന്നാലെ നോക്കിയയുടെ തമിഴ്‌നാട്ടിലെ പ്ലാന്റും അടച്ചുപൂട്ടി
ചെന്നൈ: മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയ അവരുടെ തമിഴ്‌നാട്ടിലെ നിര്‍മ്മാണ പ്ലാന്റ് അടച്ചു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. പ്ലാന്റിലെ എത്ര ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന സംബന്ധിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പുറുത്തുവിട്ടിട്ടില്ല. എന്നാല്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 42 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് കരുതുന്നു. സാമൂഹിക അകലം അടക്കമുള്ള എല്ലാ സുരക്ഷ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട പ്ലാന്റ് കഴിഞ്ഞ ആഴ്ചയാണ് തുറന്നു പ്രവര്‍ത്തിച്ചത്. ജീവനക്കാരുടെ എണ്ണം കുറച്ച് പ്ലാന്റ് എത്രയും പെട്ടെന്ന് തുറന്ന് പ്രവ്രര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ ലഭിച്ചതോടെയാണ് രാജ്യത്തെ ഫാക്ടറികളും കമ്പനികളും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ നോയിഡയിലെ ഫാക്ടറി ദിവസങ്ങള്‍ക്ക് മുമ്പ് അടച്ചിരുന്നു. എട്ട് ജീവനക്കാര്‍ക്ക്് അന്ന് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഫാക്ടറി അടച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചിരുന്നു, ഫാക്ടറിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തരമായി നടപടി സ്വീകരിച്ചത്. ഫാക്ടറി മുഴുവന്‍ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചിരുന്നു.
മേയ് എട്ട് മുതല്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ, വിവോ എന്നീ കമ്പനികള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരുള്ള ഒപ്പൊ കമ്പനിയില്‍ 3000 ജീവനക്കാരാണ് സമയക്രമത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നത്. അതേസമയം, രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നും. 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,767 ആയി. ഒരു ദിവസത്തിനിടെ 170 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4337 ആയി. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.