കൊവിഡ് രോഗിയെ അബദ്ധത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു! പരക്കം പാഞ്ഞ് പോലീസ്, ആശങ്ക!
ചെന്നൈ: ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗിയെ അബദ്ധത്തില്‍ ഡിസ്ചാര്‍ജ് ചെയ്തതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. കൊവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയ 26 പേരെ പരിശോധനകള്‍ക്ക് ശേഷം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
എന്നാല്‍ അതിന് ശേഷം നടത്തിയ പരിശോധനയില്‍ രോഗികളില്‍ നാല് പേര്‍ക്ക് കൊവിഡ് ഉണ്ടെന്ന് കണ്ടെത്തി. ഇതാണ് ആശുപത്രി അധികൃതരേയും പോലീസിനേയും വെട്ടിലാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
പരിശോധനാ ഫലം വന്നപ്പോൾ
വില്ലുപുരത്തെ ആശുപത്രിയില്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ 26 പേരുടെ പരിശോധനാ ഫലം ആദ്യം പുറത്ത് വന്നപ്പോള്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പിന്നീട് രണ്ടാമത്തെ പരിശോധനാ ഫലം വന്നപ്പോഴാണ് ആശുപത്രി അധികൃതര്‍ ഞെട്ടിയത്. ഡിസ്ചാര്‍ജ് ചെയ്തവരില്‍ നാല് പേരുടെ ഫലം പോസിറ്റീവ് ആയിരുന്നു.
രോഗിയെ കാണാനില്ല
ഇതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ തിരികെ ആശുപത്രിയില്‍ തന്നെ എത്തിച്ചു. എന്നാല്‍ മുപ്പതുകാരനായ നാലാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇയാള്‍ ദില്ലി സ്വദേശിയാണ്. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിസംബറില്‍ പുതുച്ചേരിയില്‍ എത്തിയതാണ് ഇയാള്‍ എന്നാണ് വിവരം.
തിരഞ്ഞ് പോലീസ്
വില്ലുപുരത്തെ ട്രെക്ക് ഡ്രൈവര്‍മാരുടെ കൂടെയാണ് ഇയാള്‍ കൂടുതല്‍ സമയവും ഉണ്ടാകാറുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കൊപ്പം ദില്ലിയിലേക്ക് മടങ്ങിപ്പോകാനുളള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടങ്ങിപ്പോക്ക് മുടങ്ങി. ഇയാളെ കണ്ടെത്താനുളള അന്വേഷണം പോലീസ് ആരംഭിച്ചു.
മൂന്ന് ടീമായി അന്വേഷണം
ഇയാളെ കണ്ടെത്തുന്നതിനായി മൂന്ന് ടീമുകള്‍ പോലീസ് രൂപീകരിച്ചിരിക്കുകയാണ്. സമീപ ജില്ലകളായ കൂടല്ലൂര്‍, കാഞ്ചീപുരം, കല്ലക്കുറിച്ചി, തിരുവണ്ണാമല, വെല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസിനും അറിയിപ്പ് കൊടുത്തിരിക്കുകയാണ്. രോഗി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി എന്നാണ് വില്ലുപുരം ആശുപത്രി അധികൃതര്‍ പറഞ്ഞത്.
ഫോട്ടോ പുറത്ത് വിട്ടു
എന്നാല്‍ ആശുപത്രിയില്‍ നിന്നും അബദ്ധത്തില്‍ ഡിസ്ചാര്‍ജ് ചെയ്തതാണ് എന്ന് പോലീസാണ് പിന്നീട് വ്യക്തമാക്കിയത്. അതിനിടെ രോഗിയുമായി ബന്ധമുളള ട്രക്ക് ഡ്രൈവര്‍മാരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രോഗിയെ കണ്ടെത്തുന്നതിന് വേണ്ടി അയാളുടെ ചിത്രമടക്കം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാളെ എവിടെയെങ്കിലും കണ്ടാല്‍ ഉടനെ പോലീസിനെ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.