മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ വീടിന് മുന്നിൽ ക്വാറന്റൈന് നോട്ടീസ്! ആശങ്കയിൽ കോൺഗ്രസ്
ദില്ലി: ആശങ്ക ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിംഗിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന് നോട്ടീസ്. ദില്ലിയിലുളള മന്മോഹന് സിംഗിന്റെ മൂന്നാം നമ്പര്‍ മോത്തിലാല്‍ നെഹ്രു പ്ലേസ് റെസിഡന്‍സ് ബംഗ്ലാവിന് മുന്നിലാണ് ക്വാറന്റൈന് നോട്ടീസ് പതിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്മോഹന് സിംഗും കുടുംബവും കൊവിഡ് ക്വാറന്റൈനിലാണ് എന്നാണ് സൂചന. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ തൃപ്തികരമല്ലായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ...
ക്വാറന്റൈൻ നോട്ടീസ്
കഴിഞ്ഞ ദിവസമാണ് ദില്ലി ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈൻ നോട്ടീസ് മൻമോഹൻ സിംഗിന്റെ വീടിന് മുന്നിൽ പതിച്ചത്. പേര്, വിലാസം, ക്വാറന്റൈൻ കാലാവധി അടക്കമുളള വിവരങ്ങളാണ് ക്വാറന്റൈൻ നോട്ടീസിലുണ്ടാവുക. ക്വാറന്റൈനിൽ കഴിയുന്നവർ വീടിനകത്ത് സാമൂഹിക അകലം പാലിക്കണം. നിർദേശങ്ങൾ ലംഘിക്കപ്പെട്ടൽ നിയമനടപടി അടക്കം നേരിടേണ്ടതായി വരും.
ജോലിക്കാരിയുടെ മകള്‍ക്ക് കൊവിഡ്
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം മൻമോഹൻ സിംഗിന്റെ ക്വാറന്റൈൻ സംബന്ധിച്ച് കൃത്യമായ വിവരമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്മോഹന് സിംഗിന്റെ വസതിയിലെ ജോലിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്സില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മന്മോഹന് സിംഗ് അടക്കമുളളവര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് സൂചന.
പനിയും നെഞ്ച് വേദനയും
കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ മന്മോഹന് സിംഗിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പനിയെയും നെഞ്ച് വേദനയേയും തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞത്. അന്ന് മന്മോഹന് സിംഗിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു.
കൊവിഡ് പരിശോധന നടത്തി
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്ക് അന്ന് മന്മോഹന് സിംഗിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു. ആശുപത്രി വിട്ടതിന് ശേഷം മന്മോഹന് സിംഗ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി തുടങ്ങി. കൊവിഡ് കാലത്ത് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും സോണിയാ ഗാന്ധി രൂപീകരിച്ച പ്രത്യേക 11 അംഗ സംഘത്തെ നയിക്കുന്നത് മന്മോഹന് സിംഗാണ്.
പാർട്ടി യോഗത്തിൽ പങ്കെടുത്തു
മന്മോഹന് സിംഗിന്റെ നേതൃത്വത്തില്‍ ഈ ടീം പ്രത്യേക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിരന്തരം ചേരുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും പാര്‍ട്ടിയുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മന്മോഹന് സിംഗ് പങ്കെടുത്തിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മൻമോഹൻ സിംഗിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേ ഉളളൂ. അതേസമയം ദില്ലിയിൽ കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.