വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഇറങ്ങിയോടി, വൃദ്ധയെ കടിച്ച് കൊന്നു!
ചെന്നൈ: കൊവിഡ് 19 വ്യാപിക്കുന്നതിനിടെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വിചിത്രവും ഞെട്ടിക്കുന്നതുമായ ചില വാര്‍ത്തകള്‍ കൂടി പുറത്ത് വരികയാണ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കേ തന്നെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ദില്ലിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്.
സ്വന്തമായി മുറി ഇല്ലാത്തത് കാരണം 7 പേര്‍ പശ്ചിമ ബംഗാളില്‍ മരത്തിന് മുകളില്‍ സ്വയം ക്വാറന്റീന്‍ ചെയ്തിരിക്കുന്നു എന്നുളള ദയനീയ വാര്‍ത്തയുമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുളളത് നടുക്കുന്ന വാര്‍ത്തയാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് തേനിയില്‍ വൃദ്ധയെ കടിച്ച് കൊന്നിരിക്കുകയാണ്.
14 ദിവസത്തെ നിരീക്ഷണം
കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉളളവരോ രോഗിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരോ അയല്‍ രാജ്യത്ത് നിന്നോ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരായ ആളുകള്‍ 14 ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. വീടിനുളളില്‍ അടച്ചിരിക്കുന്നത് പല ആളുകള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്ക് അടക്കം കാരണമായേക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഞെട്ടിക്കുന്ന വാർത്ത
മണികണ്ഠന്‍ എന്ന യുവാവാണ് തമിഴ്‌നാടിനെ ഞെട്ടിച്ചിരിക്കുന്നത്. 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇയാള്‍. അതിനിടെ വീട്ടില്‍ നിന്ന് മണികണ്ഠന്‍ നഗ്നനായി പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. മാത്രമല്ല അയല്‍വാസിയായ നാച്ചിയമ്മാള്‍ എന്ന വൃദ്ധയെ കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
ശ്രീലങ്കയിൽ നിന്നെത്തി
തേനിയിലെ ബോഡിനായ്ക്കന്നൂരിലാണ് നാടിനെ ആകെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. ശ്രീലങ്കയില്‍ ആയിരുന്നു മണികണ്ഠന്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുന്‍പ് ഇയാള്‍ നാട്ടിലെത്തി. 34 വയസ്സാണ് മണികണ്ഠന്റെ പ്രായം. മറ്റൊരു രാജ്യത്ത് നിന്നും എത്തിയത് കൊണ്ട് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
നഗ്നനായി ഇറങ്ങി ഓടി
എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. നഗ്നനായി മണികണ്ഠന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി. തന്റെ മുന്നില്‍ കണ്ടതെല്ലാം ഇയാള്‍ നശിപ്പിച്ചു. തുടര്‍ന്ന് അയല്‍വീട്ടിലേക്ക് കയറിച്ചെന്നു. നാച്ചിയമ്മാള്‍ ഇതൊന്നും അറിയാതെ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു. 80 വയസ്സുകാരിയാണ് നാച്ചിയമ്മാള്‍.
കഴുത്ത് കടിച്ച് കൊന്നു
ഓടിക്കയറിയ മണികണ്ഠന്‍ നാച്ചിയമ്മാളിന്റെ കഴുത്തിലാണ് കടിച്ചത്. കഴുത്ത് കടിച്ച പറിച്ചതോടെ നാച്ചിയമ്മാള്‍ വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചു. ശബ്ദം കേട്ട് അയല്‍വാസികള്‍ അടക്കമുളളവര്‍ ഓടിയെത്തി. അയല്‍ക്കാര്‍ ചേര്‍ന്ന് മണികണ്ഠനെ ബലം പ്രയോഗിച്ചാണ് പിടിച്ച് മാറ്റിയത്. കഴുത്ത് മുറിഞ്ഞ നാച്ചിയമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.