കൊവിഡ് ആശങ്കാജനകം; പരിശോധനകൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി,സ്ഥിതി രൂക്ഷം 60 ജില്ലകളിൽ
ദില്ലി; രാജ്യത്ത് കൊവിഡ് ആശങ്കജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശോധനകൾ വ്യാപകമാക്കണമെന്നും ബോധവത്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് ഏറ്റവും രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പരിശോധനകൾ വർധിപ്പിക്കുക, രോഗികളെ കണ്ടെത്തുക, ചികിൽസയും നിരീക്ഷണവും ശക്തമാക്കുക, ബോധവത്കരണം ശക്തമാക്കുക എന്നതാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്ത് 700 ൽ അധികം ജില്ലകളുണ്ടെങ്കിലും ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകൾ മാത്രമാണ് ആശങ്കയുണ്ടാക്കുന്നത്.ജില്ലാ / ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ഏഴു ദിവസം വെർച്വൽ കോൺഫറൻസ് നടത്താൻ മുഖ്യമന്ത്രിമാർ തയ്യാറാവണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മൈക്രോ കണ്ടെയ്നർ സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കിംവദന്തികൾ ഉയർന്നേക്കാം,പരിശോധനകൾ ആവശ്യമില്ലെന്ന ധാരണ ജനങ്ങളിൽ ഈ ഘട്ടത്തിൽ ഉയർന്നേക്കാം.കൊവിഡ് ബാധയുടെ തീവ്രത കുറച്ച് കാണുന്നതിനും ഇത് കാരണമാകും. അതിനാൽ ശക്തമായ ബോധവത്കരണം അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു.
പ്രയാസകരമായ സമയങ്ങളിൽ പോലും ലോകമെമ്പാടും ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ ഇന്ത്യ തയ്യാറായിട്ടുണ്ട്. മരുന്നുകൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ദില്ലി, പഞ്ചാബ് എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഏഴ് സംസ്ഥാനങ്ങൾ. രാജ്യത്തെ കൊവിഡ് കേസുകളുടെ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ 77 ശതമാനം മരണങ്ങളും ഈ ഏഴ് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.