നിയന്ത്രണങ്ങൾ പാലിച്ചില്ലേങ്കിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം 6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ; മുന്നറിയിപ്പ്
ദില്ലി; കൊവിഡ് നിയന്ത്രണങ്ങൾ ശരിയായ രീതിയിൽ പാലിച്ചില്ലേങ്കിൽ രാജ്യത്ത് മൂന്നാം തരംഗം 6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കുമെന്ന് എയിംസ് മേധാവ് രണ്‍ദീപ് ഗുലേറിയ. വാക്സിനേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ മറ്റൊരു തരംഗത്തെ തടയാൻ നമ്മൾ ജാഗ്രത പുലർത്തിയേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു.
ഇനി ദേശീയ തലത്തിൽ ലോക്ക്ഡൗൺ പ്രായോഗികമല്ല. കർശനമായ നിരീക്ഷണവും പ്രാദേശിക തലത്തിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്യണമെന്നും ഗുലേറിയ ആവശ്യപ്പെട്ടു. പ്രത്യേക പ്രദേശത്ത് രേഖപ്പെടുത്തിയ കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കൂടുകയും ചെയ്താൽ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി ലോക്ക്ഡൗൺ നടപടികളിലേക്ക് കടക്കണം.മൂന്നാം തരംഗത്തിൽ കുട്ടികൾ കൊവിഡ് കൂടുതലായി ബാധിക്കുമെന്നതിന് തെളിവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സപ്റ്റംബർ-ഒക്ടോബർ മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് നേരത്തേ തന്നെ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ ഉണ്ടായ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഗുരുതരമായിരുന്നു. എന്നാൽ നിലവിൽ കേസുകൾ കുറയുകയാണ്. 4 ലക്ഷം പ്രതിദിന കൊവിഡ് കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അത് 60,000ത്തിലേക്ക് കുറഞ്ഞിട്ടുണ്ട്.
Recommended Video
ഇന്നലെ രാജ്യത്ത് 60,753 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്.രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 7,60,019 പേരാണ്.രാജ്യത്തിതുവരെ ആകെ 2,86,78,390 പേരാണ് കോവിഡ്-19 മഹാമാരിയില്‍ നിന്നു സുഖം പ്രാപിച്ചത്.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.58% ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.98% ശതമാനവുമാണ്. തുടര്‍ച്ചയായ 12 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.