കുട്ടികളുടെ വാക്‌സിനേഷന്‍; ജനുവരി ഒന്ന് മുതല്‍ കൊവിന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യാം; അറിയേണ്ട കാര്യങ്ങള്‍
ദില്ലി: രാജ്യത്ത് ജനുവരു മൂന്ന് മുതല്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുകയാണ്. ഏകദേശം എട്ട് കോടി കുട്ടികളിലേക്കാണ് വാക്‌സിന്‍ ലഭിക്കുക. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. അതേസമയം, 15 മുതല്‍ 18 വയസ് പ്രായമുള്ള അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കപ്പെടുന്ന ഒരേയൊരു വാക്‌സിന്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആയിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അന്യഗ്രഹ ജീവികൾ ആക്രമിക്കും, ഭൂമികുലുക്കവും സുനാമിയും, 2022നെ കുറിച്ച് ബാബ വാൻഗയുടെ പ്രവചനങ്ങൾ
2007ലും അതിനുമുമ്പും ജനിച്ച കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗുണഭോക്താക്കള്‍ക്ക് കൊവിന്‍ ആപ്പിലെ നിലവിലുള്ള ഒരു അക്കൗണ്ട് വഴിയോ ഒരു യുണീക് മൊബൈല്‍ നമ്പര്‍ മുഖേന പുതിയ അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷമോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജനുവരി ഒന്ന് മുതലാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ കൊവിന്‍ അക്കൗണ്ട് മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കുട്ടികള്‍ക്കുള്ള സ്ലോട്ടുകളുടെ ബുക്കിംഗ് ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് കോ-വിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപകല്‍പ്പന ചെയ്ത നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍എച്ച്എ) സിഇഒ ഡോ ആര്‍ എസ് ശര്‍മ്മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് അംഗീകരിച്ച എട്ട് ഡോക്യുമെന്റുകള്‍ ഉപയോഗിക്കാം. കൂടാതെ സ്റ്റുഡന്‍സ് ഐഡന്ററ്റി കാര്‍ഡുകള്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 2011ലെ സെന്‍സസ് പ്രകാരം 15 വയസിനും 18 വയസിനും മുകളില്‍ പ്രായമുള്ളവര്‍ 7.4 കോടിക്കും എട്ട് കോടിക്കും ഇടയിലാണ്.
അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ എന്നിവര്‍ അടങ്ങുന്ന മൂന്ന് മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് അവരുടെ രണ്ടാമത്തെ വാക്‌സിന്‍ ഷോട്ട് ലഭിച്ച് 39 ആഴ്ചകള്‍ക്ക് ശേഷം അവരുടെ മൂന്നാമത്തെ 'ബൂസ്റ്റര്‍ ഡോസ്'' സ്വീകരിക്കാമെന്ന് മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനുവരി പത്ത് മുതലാണ് മൂന്നാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുക.
2021 ജനുവരി ആറിനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്. ഫെബ്രുവരിയോടെ മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി. 1.3 കോടി ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാമത്തെ വാക്‌സിന്‍ ഡോസ് എടുത്തെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 96 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിനേഷനും വിധേയരായി. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 1.68 കോടി മുന്‍നിര പോരാളികളാണ് രാജ്യത്തുള്ളത്.
Recommended Video