ഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്‌സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവം
ജനീവ: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡിനെതിരെ ഫലപ്രദമെന്ന് തെളിയുന്ന വാക്‌സിന്‍ അവികസിത രാജ്യങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതിയില്‍ ഇന്ത്യയും ചേര്‍ന്നേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ബ്രൂസ് അയല്‍വാര്‍ഡ് അറിയിച്ചു. മറ്റ് രാജ്യങ്ങളെ പോലെ ഈ പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയും അര്‍ഹരാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബ്രൂസ് അയല്‍വാര്‍ഡ് അറിയിച്ചു. ഇന്ത്യയുടെ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് വിപുലമായ അനുഭവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയും ഗവി വാക്‌സിന്‍ അലയന്‍സ് എന്നിവരാണ് കൊവാക്‌സ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കൊവിഡിനെതിരായ വാക്‌സിന്‍ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കുന്ന പദ്ധതിയാണ് കൊവാക്‌സ്. എന്നാല്‍ അമേരിക്കയെ പോലുള്ള ചില രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ ചേരാന്‍ ഇതുമവരെ തയ്യാറായിട്ടില്ല. ലോകാരോഗ്യ സംഘടനയുമായി ഭിന്നത മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് അമേരിക്ക ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. കൊവാക്‌സ് പദ്ധതിയില്‍ 150ലേറെ രാജ്യങ്ങള്‍ അംഗങ്ങളാണ്.
ഇതിനിടെ, റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. റഷ്യയുടെ ഈ വാക്‌സിന് ആഗസ്റ്റ് മാസത്തോടെ ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ നല്‍കാന്‍ തീരുമാനമായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് മോസ്‌കോ മെയര്‍ അറിയിച്ചു.
റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.
Recommended Video
അതേസമയം, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ രണ്ടാം ഘട്ട മനുഷ്യപരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയിരുന്നു. ഈ മാസം ഏഴ് മുതല്‍ രണ്ടാം ഘട്ട മനുഷ്യപരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുതി നല്‍കിയിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.