മസ്ജിദ് ഒഴിയില്ലെന്ന് മൗലാന, അജിത് ഡോവലിനെ ഇറക്കി അമിത് ഷാ, പുലർച്ചെ രണ്ട് മണിക്ക് കളത്തിൽ ഡോവൽ!
ദില്ലി: കൊവിഡ് പടരുന്നത് തടയാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ആയിരങ്ങള്‍ പങ്കെടുത്ത നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനം സര്‍ക്കാരിന് വന്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ദില്ലി സര്‍ക്കാരാണ് നിലവില്‍ പ്രതിക്കൂട്ടിലുളളത്. സമ്മേളനത്തെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിവരം നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യമൊട്ടാകെ വ്യാപിച്ച് കിടക്കുകയാണ്. ഇവരെ കണ്ടെത്തുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിന് സര്‍ക്കാര്‍ വിശ്വസ്തനെ തന്നെ നിയോഗിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...
വെല്ലുവിളിയായി തബ്ലീഗ് സമ്മേളനം
കൊവിഡിനെ ഫലപ്രദമായി തന്നെ നിയന്ത്രിക്കാനാവും എന്ന രാജ്യത്തിന്റെ കണക്ക് കൂട്ടലുകളെ അപ്പാടെ തെറ്റിച്ചിരിക്കുകയാണ് നിസാമുദ്ദീനിലെ മര്‍ക്കസ് ആസ്ഥാനത്ത് നടന്ന മത സമ്മേളനം. ആയിരക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 900ത്തോളം വിദേശികളും ഇവിടെ എത്തിയിരുന്നു. 128 പേര്‍ക്ക് ഇതിനകം തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണം കൂടിയേക്കും.
ഡോവലിനെ ഇറക്കി അമിത് ഷാ
രാജ്യത്ത പ്രധാന കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ നിസാമുദ്ദീനില്‍ എത്തിയവരെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുളളത്. ആ വെല്ലുവിളി മറികടക്കാന്‍ കേന്ദ്രം രംഗത്ത് ഇറക്കിയിരിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും വിശ്വസ്തനാണ് അജിത് ഡോവല്‍.
മസ്ജിദ് ഒഴിയാൻ വിസമ്മതം
അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് അജിത് ഡോവല്‍ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബംഗ്ലേവാലി മസ്ജിദ് ഒഴിയാന്‍ ദില്ലി പോലീസും സുരക്ഷാ ഏജന്‍സികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിസാമുദ്ദീന്‍ മര്‍ക്കസ് തലവനായ മൗലാന സാദ് കെട്ടിടം ഒഴിയാന്‍ വിസമ്മതിച്ചു.
പുലർച്ചെ ഡോവലെത്തി
ഇതോടെ പോലീസും അധികാരികളും പ്രതിസന്ധിയിലായി. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍. മസ്ജിദ് ഒഴിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ അജിത് ഡോവലിന് അമിത് ഷാ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പുലര്‍ച്ച രണ്ട് മണിക്ക് അജിത് ഡോവല്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.
അപകടം നേരത്തെ മണത്തു
മാര്‍ച്ച് 29ന് പുലര്‍ച്ചെ രണ്ട് മണിക്ക് അജിത് ഡോവല്‍ ബംഗ്ലേവാലി മസ്ജിദില്‍ എത്തി. മര്‍ക്കസ് മൗലാനയുമായി ഡോവല്‍ ചര്‍ച്ച നടത്തി. മസ്ജിദില്‍ ഉളളവരെ കൊവിഡ് പരിശോധന നടത്തേണ്ടതിനെ കുറിച്ചും ക്വാറന്റീന്‍ ചെയ്യേണ്ടതിനെ കുറിച്ചും മൗലാനയെ പറഞ്ഞ് ബോധ്യപ്പെടുത്തി. തെലങ്കാനയിലെ കരിംനഗറിലുളള എട്ട് ഇന്തോനേഷ്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തന്നെ മര്‍ക്കസിലെ അപകടാവസ്ഥ അമിത് ഷായ്ക്കും ഡോവലിനും നിശ്ചയമുണ്ടായിരുന്നു.
മുന്നറിയിപ്പ് നൽകി
മാര്‍ച്ച് 18നായിരുന്നു ഇതേക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ വിവരം നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലേയും പോലീസിനും അധികാരികള്‍ക്കും തൊട്ടടുത്ത ദിവസം തന്നെ മര്‍ക്കസിനെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 27,28,29 തിയ്യതികളിലായി 167 തബ്ലിഗി പ്രവര്‍ത്തകരെ ആശുപത്രികളിലേക്ക് മാറ്റാന്‍ മര്‍ക്കസ് അനുവദിച്ചു.
അണുവിമുക്തമാക്കാൻ നടപടി
അജിത് ഡോവലിന്റെ ഇടപെടലിന് ശേഷമാണ് മസ്ജിദ് അണുവിമുക്തമാക്കാനുളള നടപടികള്‍ മസ്ജിദ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യയിലും വിദേശത്തുമുളള മുസ്ലീം ഗ്രൂപ്പുകളുമായി അടുത്ത ബന്ധം അജിത് ഡോവല്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിന് പിന്നാലെ ദില്ലിയില്‍ ഉണ്ടായ കലാപം നിയന്ത്രിക്കാന്‍ മതനേതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം നിയോഗിച്ചത് ഡോവലിനെ ആയിരുന്നു.