കൊവിഡ് ലോക്ക് ഡൗണ്‍; ഗുജറാത്തിൽ കേന്ദ്രം സൈന്യത്തെ വിളിച്ചോ? ആ വാർത്തയ്ക്ക് പിന്നിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം കൊവിഡ് നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700നോടടുക്കുന്നു. അതിനിടെ ഗുജറാത്തില്‍ സൈന്യത്തെ വിന്യസിച്ചതായി ചില അച്ചടി മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സൈന്യത്തെ ഇറക്കിയതായുളള വാര്‍ത്ത.
അവധിയിലുളള സൈനികരേയും വിരമിക്കാനിരിക്കുന്നവരേയും നിലവിലെ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിയോഗിച്ചതായും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും തെറ്റും വാസ്തവ വിരുദ്ധവും ആണെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സൈന്യത്തെ നിയോഗിച്ചതായും അവധിയിലുളളവരൊട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിട്ടതായുമുളള വാര്‍ത്ത തെറ്റാണെന്ന് എഡിജിപി പ്രതികരിച്ചു.
മാധ്യമങ്ങള്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ച് ഉറപ്പ് വരുത്തണം എന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ സൈന്യത്തെ വിനിയോഗിക്കുന്നത് സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യം കൊവിഡിനെ പ്രതിരോധിക്കാനായി പൂര്‍ണ അടച്ചിടല്‍ നടപ്പിലാക്കുകയാണ്. ഈ ഘട്ടത്തില്‍ സൈന്യത്തെ പൊതുജന ജീവിതത്തില്‍ വിന്യസിക്കിക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. സംസ്ഥാനത്തെ സംവിധാനങ്ങളാണ് ലോക്ക് ഡൗണ്‍ കാലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഗുജറാത്തില്‍ ഇന്ന് 78 പേര്‍ക്കാണ് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 695 ആയി ഉയര്‍ന്നു. ഇതുവരെ 95 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 30 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടു.