ബിവറേജസ് അടച്ചിട്ടാല്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍, കോൺഗ്രസ് മുഖ്യമന്ത്രിയെ കൂട്ട് പിടിച്ച് പിണറായി!
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രികള്‍, മരുന്ന് കടകള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ഒഴികെയുളളവയെല്ലാം അടച്ചിടും.
ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയില്‍ ബാറുകളും ബിജറേജുകളും അടച്ചിടും. ആള്‍ക്കൂട്ടം അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ബിവറേജസ് വില്‍പന ശാലകള്‍ മറ്റ് ജില്ലകളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം ബാറുകള്‍ അടച്ചിടുകയും ചെയ്യും. ബിവറേജസ് ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചിട്ടാല്‍ വലിയ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടാവുക.
മദ്യം വാങ്ങാൻ ആൾക്കൂട്ടം
കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന സര്‍ക്കാരിന്റെ നിര്‍ദേശം സംസ്ഥാനത്തെ ഭൂരിപക്ഷവും പാലിക്കുന്നുണ്ട്. അതേസമയം മദ്യം വാങ്ങാൻ വലിയ ജനക്കൂട്ടമാണ് പലയിടത്തും ദൃശ്യമാകുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലുമുളള ജനത്തിരക്ക് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷമടക്കം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ബിവറേജസിനെ ഒഴിവാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
വന്‍ വരുമാന നഷ്ടം
രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കൊവിഡ് കൂടി വന്നതോടെ സാമ്പത്തിക നട്ടെല്ല് തകര്‍ന്നിരിക്കുന്ന കേരളത്തിന് ബെവ്‌കോ അടച്ചിട്ടാല്‍ വന്‍ വരുമാന നഷ്ടമാണ് ഉണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഈ അപകടഘട്ടത്തിലും ബിവറേജസ് അടച്ചിടാൻ സർക്കാർ തയ്യാറാകാത്തത്. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ പങ്കാണ് മദ്യവില്‍പ്പനയ്ക്കുളളത്. കൊവിഡ് പരക്കുമ്പോഴും ബിവറേജസിലെ മദ്യവില്‍പ്പന പൊടിപൊടിക്കുകയാണ്.
സഹായത്തിന് കോൺഗ്രസ് മുഖ്യമന്ത്രി
ബെവ്‌കോയില്‍ നിന്നുളള വരുമാനം നിലച്ചാല്‍ സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ട്വീറ്റ് ആണ് ബിവറേജസിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞത്. ബിവറേജസ് മാത്രം തുറന്നിടുന്നത് തെറ്റായ സന്ദേശം നല്‍കില്ലേ എന്നായിരുന്നു ചോദ്യം. ഉത്തരമായി മുഖ്യമന്ത്രി ട്വീറ്റ് വായിച്ചു: 'എല്ലാ അവശ്യ സര്‍ക്കാര്‍ സേവനങ്ങളും തുടരും. പാല്‍, മരുന്ന്, ഭക്ഷ്യസാധനങ്ങള്‍ എന്നിവയുടെ വില്‍പനശാലകള്‍ അടച്ചിടില്ല'.
ഇവ അവശ്യസാധനങ്ങൾ
അവശ്യസാധനങ്ങളുടെ പട്ടിക പഞ്ചാബ് സര്‍ക്കാര്‍ പുറത്ത് വിട്ടതും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വായിച്ചു. പലചരക്ക് സാധനങ്ങളുടെ വിതരണം, മദ്യവിതരണം എന്നിവയടക്കമാണ് പഞ്ചാബ് അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് നമ്മുടെ രാജ്യം. ബിവറേജസ് അടച്ചിട്ടാല്‍ ഒരുപാട് സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സമയം ക്രമീകരിക്കും
അത്തരമൊരു ആപത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ തീരുമാനം. മറ്റ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ബാറുകള്‍ അടച്ചിടാനുളള തീരുമാനം. അകത്ത് കയറി കഴിക്കുന്നത് വേണ്ട. പകരം കൗണ്ടര്‍ വില്‍പ്പന അനുവദിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിവറേജസുകളുടെ സമയം ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.