സുഹൃത്തുക്കള്‍ക്കിടയില്‍ പ്രതികാരമോ? മരുന്ന് ആദ്യം ഇന്ത്യക്കാർക്ക്, ട്രംപിന്റെ ഭീഷണിക്കെതിരെ രാഹുൽ!
ദില്ലി: കൊവിഡ് പ്രതിസന്ധിക്കാലത്ത് അമേരിക്ക ഉയര്‍ത്തിയ ഭീഷണി ഇന്ത്യയെ അമ്പരപ്പിച്ചിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാനുളള മരുന്ന് കയറ്റുമതി നടത്തിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
Recommended Video
തുടര്‍ന്ന് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവ് വരുത്തിയിരിക്കുകയാണ്. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും അധികാരത്തില്‍ എത്തിയതിന് ശേഷം ഊഷ്മളമായ ബന്ധം തുടരുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ട്രംപിന്റെ ഭീഷണിക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം ആഞ്ഞടിച്ച് രംഗത്ത് വന്നിട്ടുണ്ട്. മോദിയെ പരിഹസിച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
മരുന്ന് കയറ്റുമതി നിര്‍ത്തി
രാജ്യത്ത് കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മലേറിയയ്ക്കുളള ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ അടക്കമുളള മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടിയതോടെയാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇന്ത്യ മരുന്ന് കയറ്റുമതി നിര്‍ത്തിയത്. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് ഹെഡ്രോക്‌സി ക്ലോറോക്വിന്‍.
ഫോണിൽ സംസാരിച്ചു
ലോകത്ത് കൊവിഡിനാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. മരുന്ന് കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചതോടെ ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മരുന്ന് അമേരിക്കയ്ക്ക് നല്‍കണം എന്ന് മോദിയോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം പരിഗണിക്കാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.
തിരിച്ചടി നേരിടേണ്ടി വരും
അതിന് പിറകേയാണ് ട്രംപ് ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണ് എന്നും എന്നാല്‍ മരുന്ന് കയറ്റുമതി നിര്‍ത്തി വെക്കാനുളള തീരുമാനത്തോട് യോജിക്കാനാവില്ല എന്നുമാണ് ട്രംപ് പ്രതികരിച്ചത്. 'മോദി ആ തീരുമാനമെടുക്കുമെന്ന് താന്‍ കരുതുന്നില്ല. മരുന്ന് നല്‍കാന്‍ തയ്യാറാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ തീര്‍ച്ചയായും തിരിച്ചടി നേരിടേണ്ടി വരും' എന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
നിയന്ത്രണങ്ങളിൽ ഇളവ്
അമേരിക്കയുമായുളള അടുത്ത ബന്ധം തകരാന്‍ ആഗ്രഹിക്കുന്നില്ല എന്നിരിക്കെയാണ് മരുന്ന് കയറ്റുമതിക്കുളള നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മരുന്ന് അത്യാവശ്യമുളള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും അത് മാനുഷിക പരിഗണന വെച്ചിട്ടാണ് എന്നുമാണ് ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
രാഹുലിന്റെ പരിഹാസം
പിന്നാലെ ട്രംപിന്റെ ഭീഷണിക്ക് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. മോദിയുടേയും ട്രംപിന്റെയും സൗഹൃദം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പരിഹാസം ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കിടയില്‍ പ്രതികാരമോ എന്നാണ് രാഹുലിന്റെ പരിഹാസം. ഇന്ത്യ എല്ലാ രാജ്യങ്ങളേയും സഹായിക്കണം. അതിന് മുന്‍പ് രാജ്യത്തിന്റെ എല്ലാ മൂലയിലും മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും എത്തിയിരിക്കണം എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇത് ആദ്യം
'ഇന്ത്യയുടെ ഹ്രൈഡ്രോക്‌സി ക്ലോറോക്വിന്‍ എങ്ങനെയാണ് മിസ്റ്റര്‍ പ്രസിഡണ്ട് നമ്മുടെ വിതരണം ആകുന്നത്. ഇന്ത്യ അത് നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ അത് നിങ്ങളുടെ വിതരണം ആവുകയുളളൂ' എന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്രംപിന്റെ ഭീഷണിക്ക് എതിരെ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.