അടങ്ങാതെ കൊവിഡ്! നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, ലോക്ക്ഡൗണ്‍ നീട്ടി തെലങ്കാന!
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ദൗത്യസേനയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തിനുളള വാക്സിന് നിര്‍മ്മാണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. മുപ്പതോളം കൊവിഡ് വൈറസ് പ്രതിരോധ വാക്സിനുകള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ചിലത് പരീക്ഷണ ഘട്ടത്തിലുമാണ്.
അതിനിടെ കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി തെലങ്കാനയില്‍ ലോക്ക്ഡൗന്‍ നീട്ടി. മെയ് 29 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെയാണ്. ലോക്ക്ഡൗണ്‍ നീട്ടാനുളള തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. തെലങ്കാനയില്‍ 6 ജില്ലകളാണ് റെഡ് സോണിലുളളത്. സംസ്ഥാനത്ത് രാത്രി 7 മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇതുവരെ 1583 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 46711 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13161 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 9945 ആയി ഉയര്‍ന്നിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 635 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ചൊവ്വാഴ്ച മാത്രം 206 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 64 പേരാണ് ഇതുവരെ മരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചത് 5104 പേര്‍ക്കാണ്. ഗുജറാത്തില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച മാത്രം 49 പേര് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ആണിത്. ഗുജറാത്തില്‍ ഇതുവരെ 6245 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 441 പേര് കൊവിഡ് പോസിറ്റീവായി. കേരളത്തിൽ ഇന്ന് പുതുതായി 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയിലാണ്. സമ്പര്‍ക്കംമൂലമാണ് മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചത്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്.