പ്രവാസികൾക്ക് വേണ്ടി ഇടപെട്ട് പ്രധാനമന്ത്രി, ഗൾഫ് രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തി
ദില്ലി: കൊവിഡ് കാരണം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് അടക്കമുളള വിദേശ രാഷ്ട്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫ് ഭരണാധികാരികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഉളള ഇന്ത്യക്കാര്‍ക്ക് എല്ലാ വിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രധാനമന്ത്രി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ഏപ്രില്‍ 6ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായും ഏപ്രില്‍ 1ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബയുമായും ചര്‍ച്ച നടത്തി. ഖത്തറിലെ ഷേക്ക് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായും അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായും മാര്‍ച്ച് 26നും ചര്‍ച്ച നടത്തി. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനുമായി മാര്‍ച്ച് 17നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.
ലോക്ക് ഡൗണ്‍ കാരണം രാജ്യത്ത് അകത്തേക്കും പുറത്തേക്കുമുളള യാത്ര വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശത്തുളള ബന്ധുക്കളെ കുറിച്ച് നാട്ടിലുളളവര്‍ക്ക് ആശങ്കയേറുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിന് വേണ്ടി ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയിരിക്കുകയാണ് എന്നും കുറിപ്പില്‍ പറയുന്നു. ഇറാനിലേയും യുഎഇയിലേയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതേസമയം ലോക്ക് ഡൗണിന് ശേഷം മെയ് വരെ പ്രവാസികള്‍ നാട്ടിലെത്താന്‍ കാത്തിരിക്കേണ്ടി വരും എന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം എല്ലാവരേയും ഒരുമിച്ച് നാട്ടിലേക്ക് എത്തിച്ചാല്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു. ആവശ്യം വരികയാണ് എങ്കില്‍ പ്രവാസികള്‍ക്കുളള മരുന്ന് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകാനുളള സൗകര്യമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കൊറോണ വൈറസ് ജാതിയും മതവും നോക്കുന്നില്ല, യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി!