വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 'ചെക്ക്' വെച്ച് സ്മൃതി ഇറാനി! കൊവിഡ് കാലത്ത് പൊരിഞ്ഞ മത്സരം!
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അമേഠിയില്‍ തോല്‍വി രുചിച്ചെങ്കിലും രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊവിഡ് കാലത്ത് മണ്ഡലങ്ങളിലേക്ക് എത്തിക്കുന്ന സഹായങ്ങളുടെ പേരിലാണ് പുതിയ മത്സരം.
തന്നെ തോല്‍പ്പിച്ചുവെങ്കിലും അമേഠിക്കാരെ രാഹുല്‍ ഗാന്ധി കൈവിട്ടിട്ടില്ല. അവശ്യസാധനങ്ങളടക്കം കഴിഞ്ഞ ദിവസം രാഹുല്‍ തന്റെ പഴയ മണ്ഡലത്തിലെത്തിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയെ ഇക്കുറി വിജയിപ്പിച്ച വയനാട്ടില്‍ സ്മൃതി ഇറാനിയും രംഗത്ത് ഇറങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
അമേഠിക്ക് രാഹുൽ വക
കോണ്‍ഗ്രസിന്റെ കാലങ്ങളായുളള കോട്ടയായ അമേഠിയില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് രാഹുല്‍ ഗാന്ധിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നത്. എങ്കിലും കൊവിഡ് കാലത്ത് അമേഠിക്ക് വേണ്ടി രാഹുല്‍ ഗാന്ധി മുന്നില്‍ തന്നെ ഉണ്ട്. അമേഠിക്കാര്‍ക്ക് വേണ്ടി 12,000 ബോട്ടില്‍ സാനിറ്റൈസര്‍, 20,000 ഫെയ്സ് മാസ്ക്, 10,000 സോപ്പുകള്‍ എന്നിവ കോണ്‍ഗ്രസ് വിതരണം ചെയ്തിരുന്നു.
അന്താക്ഷരി കളിക്കുന്നു
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അമേഠിയിലേക്കുളള കോണ്‍ഗ്രസിന്റെ ഈ സഹായം എത്തിക്കല്‍. അത് മാത്രമല്ല ഒരു ട്രക്ക് നിറയെ അരിയും ഗോതമ്പും തന്റെ മുന്‍ മണ്ഡലത്തിലേക്ക് രാഹുല്‍ എത്തിച്ചിരുന്നു. അമേഠിയിലെ എംപിയായ സ്മൃതി ഇറാനി ലോക്ക് ഡൗണ്‍ കാലത്ത് അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഉത്തരവാദിത്വം നിറവേറ്റുകയാണ് എന്ന് കോണ്‍ഗ്രസ് പരിഹസിക്കുകയും ചെയ്തു.
വയനാട്ടിൽ 'ചെക്ക്'
തന്റെ മണ്ഡലത്തില്‍ രാഹുല്‍ ഇറങ്ങിയപ്പോള്‍ രാഹുലിന്റെ മണ്ഡലത്തില്‍ കയറി കളിച്ചിരിക്കുകയാണ് സ്മൃതി ഇറാനി. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കാണ് സ്മൃതി ഇറാനി ഇടപെട്ട് സഹായം എത്തിച്ചിരിക്കുന്നത് എന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ ചിലര്‍ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ നിന്നുളളവരാണ്.
ദുരിതത്തിൽ തൊഴിലാളികൾ
മുപ്പത്തിയഞ്ചോളം വരുന്ന അതിഥി തൊഴിലാളികളാണ് കരുവാരക്കുണ്ടില്‍ പ്രതിസന്ധിയിലായതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇവരില്‍ ഒരാള്‍ നാട്ടിലെ സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അവസ്ഥ പറഞ്ഞിരുന്നു. അങ്ങനെയാണ് വിവരം അമേഠിയിലെ സ്മൃതി ഇറാനിയുടെ ഓഫീസില്‍ എത്തിയതെന്നാണ് റിപ്പോർട്ട്.
സഹായം എത്തിച്ചു
തുടര്‍ന്ന് മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ശ്രദ്ധ ഇക്കാര്യത്തില്പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രി ഇടപെട്ട് കരുവാരക്കുണ്ടിലെ തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുളള അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കിയതെന്നും മംഗളം വാർത്തയിൽ പറയുന്നു
കൈവിടാതെ രാഹുലും
35 അംഗ അതിഥി തൊഴിലാളി സംഘത്തില്‍ 2 പേര് അമേഠിക്കാരും മറ്റുളളവര്‍ പശ്ചിമ ബംഗാള്‍, ആസാം, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. വയനാട്ടിലെ എംപിയായ രാഹുല്‍ ഗാന്ധി നേരത്തെ മണ്ഡലത്തിലേക്ക് സഹായം എത്തിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഉപകരണങ്ങളാണ് രാഹുല്‍ എത്തിച്ചിരുന്നത്.
കൊവിഡ് പ്രതിരോധത്തിന്
സ്വന്തം നിലയ്ക്ക് 50 സ്കാനറുകളാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അതില്‍ 30 എണ്ണവും വയനാട്ടിലാണ് വിതരണം ചെയ്തിരിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായി 10 സ്കാനറുകള്‍ വീതം വിതരണം നടത്തി. ഇത് കൂടാതെ വയനാട്ടിലേക്ക് 20,000 മാസ്ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു.