പശുക്കടത്ത് സംശയിച്ച് ട്രക്ക് പിന്തുടർന്ന ഗോരക്ഷക് പ്രവർത്തകന് വെടിയേറ്റു; ആദ്യ സംഭവം
ഗുരുഗ്രാം: പശു കടത്തലെന്ന് സംശയിച്ച് ട്രക്ക് പിന്തുടർന്ന ബജ്റംഗദൾ പ്രവർത്തകന് ട്രക്കിനുള്ളിൽ നിന്നും വെടിയേറ്റു. ദില്ലിക്ക് സമീപം ഗുരുഗ്രാമിലാണ് സംഭവം. വെടിയേറ്റ ആളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബജ്റംഗദളിന് കീഴിലുള്ള ഗോരക്ഷക് പ്രവത്തകനാണ് വെടിയേറ്റത്
മഹാബലിപുരം യുനെസ്‌കോ പൈതൃക നഗരം, മോദി ഷി ജിന്‍ പിംഗ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയാവുന്നത് ഇങ്ങനെ
ബുധനാഴ്ച പുലർച്ചെ 3 മണിയോടെയാണ് പശുക്കളെ കടത്തുകയാണെന്ന് സംശയിച്ച് ഗോരക്ഷകർ ട്രക്കിനെ പിന്തുടർന്നത്. 20 മിനിറ്റോളം ഇരു വാഹനങ്ങളും റോഡിൽ അമിത വേഗത്തിൽ പാഞ്ഞു. തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പശുക്കടത്തുകാർ പശുക്കളെ വഴിയിൽ ഇറക്കിയ ശേഷം വാഹനം വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമം നടത്തി. ശ്രമം പരാജയപ്പെട്ടതോടെ പിന്തുടർന്നെത്തിയ ഗോരക്ഷകർക്ക് നേരെ ട്രക്കിലുള്ളവർ വെടിയുതിർക്കുകയായിരുന്നു.
ഗോരക്ഷക് സംനാതൻ എന്ന സംഘടനയുടെ പ്രവർത്തകനായ മോഹിതിനാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്നും 60 കിലോമീറ്റർ അകലെ ഹരിയാനയിലെ മോവാഡിൽ നിന്നും പശുക്കളെ കടത്തിയെന്ന് സംശയിക്കുന്ന ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. പശുക്കടത്തുകാർ രക്ഷപെട്ടേക്കുമെന്ന സംശയത്തെ തുടർന്ന് ഇവർ ആദ്യം പോലീസിൽ അറിയിക്കുകയും പിന്നീട് പിന്തുടരുകയും ചെയ്യുകയായിരുന്നു.
പ്രതികളെന്ന് സംശയിക്കുന്ന 5 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പശുക്കടത്തിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതും ആൾക്കൂട്ട കൊലപാതകങ്ങളും സമീപകാലത്ത് വ്യാപകമായിരുന്നു. പശുക്കടത്തിന്റെ പേരിൽ ഈ വർഷം ഇതുവരെ 5 പേർ കൊല്ലപ്പെടുകയും 36ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗോരക്ഷകർക്ക് നേരെ പശുക്കടത്ത് ആരോപിക്കുന്നവർ വെടിയുതിർക്കുന്നത് ആദ്യത്തെ സംഭവമാണ്.