'കെജ്രിവാള് ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ഇത് വലിയ തെറ്റ്'; ആംആദ്മിക്കെതിരെ ശക്തമായ വിമര്‍ശനം
ദില്ലി: കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്കിയ ആംആദ്മി സര്‍ക്കാറിന്റെ നിലപാടിനെതിരെ വിമര്‍ശനം ശക്തമാവുന്നു. കോണ്‍ഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ രാഷ്ട്രീയ കക്ഷികളും നിരവധി പ്രമുഖരും ദില്ലി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് ആംആദ്മി സര്‍ക്കാര്‍ വഴങ്ങുകയായിരുന്നെന്നാണ് സിപിഐ നേതാവ് ഡി രാജ വിമര്‍ശിച്ചത്. കനയ്യക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആംആദ്മിക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്... വിശദാംശങ്ങളിലേക്ക്
സമ്മര്‍ദ്ദത്തിന് വഴങ്ങി
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ആംആദ്മി പാര്‍ട്ടി കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത് നിര്‍ഭാഗ്യകരമായി പോയെന്നും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്നും തെളിവായി ഉന്നയിക്കപ്പെട്ട വീഡിയോകള്‍ വ്യാജമാണെന്നും അരവിന്ദ് കെജ്രിവാള് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും സിപിഐ നേതൃത്വം ചൂണ്ടിക്കാട്ടി.
എന്താണെന്ന് അറിയില്ല
എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇത്തരത്തില്‍ പെട്ടെന്നൊരു മാറ്റം ഉണ്ടായതെന്ന് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. പാര്‍ട്ടി അഭിഭാഷകന് ഉടന്‍ തന്നെ സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ ഒരു പകര്‍പ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നും
സര്‍ക്കാര്‍ നിലപാടില്‍ ആംആദ്മി പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പാര്‍ട്ടി അനുഭാവിയും പ്രമുഖ ഗായകനുമായ വിശാല്‍ ദാദ്ലാനി ആംആദ്മി സര്‍ക്കാറിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു വിശാലിന്റെ വിമര്‍ശനം.
ഇത് വലിയ തെറ്റാണ്
സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ പലരും ഇപ്പോഴും അതേ രീതി പിന്തുടരുന്നവരാണ്. രാഷ്ട്രീയ താല്പര്യങ്ങള് വേട്ടിയുള്ള ഏത് നീക്കത്തെയും ഞങ്ങള്‍ തള്ളിക്കളയുന്നു. ഇത് വലിയ തെറ്റാണെന്നുമാണ് വിശാല്‍ ട്വിറ്ററില്‍ കുറിച്ചത്.
അനുരാഗ് കശ്യപും
സംവിധായകന് അനുരാഗ് കശ്യപും കഴിഞ്ഞ ദിവസം ദില്ലി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. 'മഹാനായ അരവിന്ദ് കെജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്കൊരു അധികപ്രശംസയാകും. നിങ്ങളും ആംആദ്മി പാർട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങൾ സ്വയം വിൽക്കാൻ വച്ചിരിക്കുന്നത്'- എന്നായിരുന്നു അനുരാഗ് ട്വിറ്ററില്‍ കുറിച്ചത്.
ആനന്ദ് പട്വര്ധന്
കെജ്രിവാള് അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വില്‍ക്കുകയാണെന്നായിരുന്നു ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വര്ധന് വിമര്‍ശിച്ചത്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ് അദ്ദേഹമെന്നും ആനന്ദ് പട്വര്ധന് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് ഉന്നയിക്കുന്നത്
കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസില്‍ ബിജെപിക്കും എഎപിക്കുമെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസും ഉന്നയിക്കുന്നത്. ബിജെപിയുടെ അതേ തരത്തിലാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഇരുകൂട്ടരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാഷ്ട്രീയ താല്പര്യം
അതേസമയം, തന്നെ വിചാരണ ചെയ്യാനുള്ള അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളെന്ന് കനയ്യ കുമാറും ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു തന്നെ പ്രതിയാക്കി ദില്ലി പോലീസ് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത്
ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോള്‍ തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും കനയ്യ പറഞ്ഞു. ബീഹാര്‍ ഭരിക്കുന്നത് എന്‍ഡിഎ സര്‍ക്കാരാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അവര്‍ ഓരോ കാര്യങ്ങളും ഉപയോഗിക്കുകയായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും. എനിക്കെതിരെയുള്ള കേസ് കരുതിവെക്കുകയായിരുന്നെന്നും ദ ക്വിന്റിന് നല്കിയ അഭിമുഖത്തില്‍ കനയ്യ കുമാര്‍ പറഞ്ഞു.
ജനങ്ങള്‍ മനസ്സിലാക്കണം
രാജ്യവിരുദ്ധ കേസുകള്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്ന എന്ന് രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കണം. ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ആളുകള്‍ക്കെതിരെ ദേശദ്രോഹക്കുറ്റമില്ല. പകരം അവര്‍ക്കെതിരെ എഫ്ഐആര്‍ ഇടാന്‍ ഓര്‍ഡര്‍ കൊടുത്ത ജഡ്ജിയെ രാത്രിക്ക് രാത്രി സ്ഥലം മാറ്റിയെന്നും കനയ്യ പറഞ്ഞു.
2016ല്‍
2016ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം. അന്നത്തെ വിദ്യാര്‍ത്ഥി യൂണിന് അധ്യക്ഷനായിരുന്നു കനയ്യ കുമാര്‍. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന് എന്നിവരെ വിചാരണ ചെയ്യാനുള്ള അനുമതിയാണ് ദില്ലി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയത്.
അനുമതി പിന്‍വലിക്കില്ല
വിചാരണ അനുമതി കൊടുത്ത തീരുമാനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു പാര്‍ട്ടി വക്താവും എംഎല്‍എയുമായ രാഘവ് ചദ്ധയാണ് ദില്ലി സര്‍ക്കാറിന്റെ നിലപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.