അഭ്യൂഹങ്ങള്‍ക്ക് വിരാമം?, കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കില്ല: ഡി രാജയുമായി കൂടിക്കാഴ്ച നടത്തി
ദില്ലി: ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ തുടങ്ങിയത്.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്തനാണെന്നാണ് സൂചനകളുമുണ്ടായിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനയ്യക്ക് സീറ്റ് കൊടുക്കാത്തത് മുതല്‍ ചില പ്രശ്നങ്ങള്‍ കനയ്യയും പാര്‍ട്ടിയും തമ്മിലുണ്ടായിരുന്നു. എന്നാല്‍ കനയ്യ കോണ്‍ഗ്രസിലേക്കെന്ന് പ്രചരണങ്ങളെ പൂര്‍ണ്ണമായും തള്ളി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ഡി രാജ ഉള്‍പ്പടേയുള്ള സിപിഐ നേതാക്കള്‍.
കൊയിലാണ്ടിയില്‍ യുഡിഎഫ് വോട്ട് സിപിഎമ്മിന് നല്കി; ചതി, കെപി അനില്‍കുമാറിനെതിരെ വെപ്പെടുത്തല്‍
കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടര്‍ന്ന് കനയ്യ കുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഡി രാജ.
ഇതെന്താണ് പുലിത്തോലോ..: നവ്യ നായരുടെ പുത്തന്‍ ചിത്രം വൈറല്‍
' ഇപ്പോഴത്തെ ഈ ഊഹാപോഹങ്ങളെക്കുറിച്ച് ഞാൻ കനയ്യ കുമാറിനോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹം അതിന് വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തു. ഇത്തരിലുള്ള അടിസ്ഥാന രഹതിമായ പ്രചരണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്. അദ്ദേഹം ഞങ്ങളുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും പാർട്ടിയുടെ സ്വത്തുമാണ്, " - രാജ പറഞ്ഞു.
സിപഐ ദേശീയ എക്സിക്യൂട്ടീവിലെ ഒരു അംഗമായ അദ്ദേഹത്തിനെ ഏത് രാഷ്ട്രീയ നേതാവിനെയും കാണാനും ചര്‍ച്ചകള്‍ നടത്താനും സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയാല്‍ ഇത്തരത്തിലുള്ളൊരു അഭ്യൂഹം ഉണ്ടാകുമോ? നേരത്തെ, അദ്ദേഹം മറ്റ് രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഡി രാജ രാഹുല്‍-കനയ്യ കൂടിക്കാഴ്ചയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. ന്യൂഡൽഹിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ വെച്ചായിരുന്നു ഡി രാജ-കനയ്യ കുമാര്‍ കൂടിക്കാഴ്ച.
വിവിധ സിപിഐ നേതാക്കളുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചകളിലും കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന ഊഹാപോഹങ്ങള്‍ കനയ്യ കുമാർ തള്ളിക്കളഞ്ഞതായും മറ്റ് മുതിര്‍ന്ന സിപിഐ നേതാക്കൾ അവകാശപ്പെട്ടു. 'അജോയ് ഭവനില്‍ നിന്ന് അല്‍പം മുമ്പ് കനയ്യ എന്നെ വിളിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്'-മുതിര്‍ന്ന സിപിഐ നേതാവും കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുകയാണെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത് . ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്.
ഇത്തരം വിവാദ പ്രചാരണങ്ങൾ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളർത്താൻ കഴിയില്ല . കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ കനയ്യകുമാർ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാർ സംഘപരിവാർ ശക്തികൾക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ. ഗൂഢലക്ഷ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. ഒക്ടോബർ ആദ്യവാരത്തിൽ ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ കനയ്യകുമാർ പങ്കെടുക്കുന്നതാണെന്നും കനയ്യു കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ കനയ്യ കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ശ്രദ്ധേയം. ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും അദ്ദേഹത്തെ പാര്‍ട്ടിയില്‍ കൊണ്ടു വരുന്നതിനും താല്‍പര്യമുണ്ട്. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കനയ്യ ആഗ്രഹം പ്രകടിപ്പിച്ചതായും ചില കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടിരുന്നു. ബിജെപിക്കെതിരായ പോരാട്ടങ്ങളിലുടെ ശ്രദ്ധേയനായ കനയ്യ കുമാര്‍ മികച്ച പ്രാസംഗികനുമാണ്. അദ്ദേഹം പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ അത് ബിഹാറില്‍ മാത്രമല്ല ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് അനുകൂലമാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു.
കനയ്യകുമാറിനൊപ്പം ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. വഡ്ഗാം മണ്ഡലത്തില്‍ മത്സരിച്ച മേവാനിയെ സഹായിക്കുന്നതിന്റെ ഭാഗമായി ഇവിടെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ച മേവാനി നിയമസഭയില്‍ കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
അടുത്ത വര്‍ഷം ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജിഗ്നേഷ് മേവാനി പാര്‍ട്ടിയിലേക്ക് വന്നാല്‍ അത് വലിയ സഹായകരമായേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഇരുപക്ഷത്ത് നിന്നും ഉണ്ടായിട്ടില്ല. നേരത്തെ പട്ടീദാര്‍ സംവരണ സമരങ്ങളിലൂടെ ശ്രദ്ധേയനായ ഹര്‍ദ്ദിക്ക് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാണ് അദ്ദേഹം. ശക്തരായ യുവ നേതാക്കളുടെ അഭാവം നേരിടുന്ന പാര്‍ട്ടിയിലേക്ക് കനയ്യയേയും മേവാനിയേയും പോലുള്ളവരെ കൊണ്ടുവരികയെന്ന നിര്‍ദേശം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് മുന്നിലേക്ക് വെച്ചിരുന്നതായി സൂചനയുണ്ട്.
Recommended Video