'ഒരു രേഖയും നിങ്ങളെ കാണിക്കാൻ ഉദ്ദേശമില്ല, വേണ്ടത് സവർക്കറുടെ രാജ്യമല്ല'! ആസാദി മുഴക്കി കനയ്യ കുമാർ
Recommended Video
പാറ്റ്‌ന: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാറിന്റെ തീപ്പൊരി പ്രസംഗം. പാറ്റ്‌നയിലെ റാലിയില്‍ പ്രസംഗിക്കവേ പ്രസിദ്ധമായ ആസാദി മുദ്രാവാക്യം മുഴക്കിയ കനയ്യ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
നിങ്ങള്‍ക്ക് ഞങ്ങള്‍ പൗരന്മാര്‍ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരും അല്ല എന്നാണ് കനയ്യ തുറന്നടിച്ച്. വന്‍ ജനക്കൂട്ടമാണ് റാലിക്കെത്തിയത്. ആയിരങ്ങള്‍ കനയ്യക്കൊപ്പം ആസാദി മുദ്രാവാക്യം ഏറ്റുവിളിച്ചു.
സവര്‍ക്കറുടെ രാജ്യമല്ല
സമാധാനപരമായും ശക്തമായും പ്രതികരിക്കണമെന്ന് കനയ്യ കുമാര്‍ ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാല്‍ തെരുവില്‍ ഞങ്ങള്‍ക്കാണ് ഭൂരിപക്ഷം. ഈ പോരാട്ടം മുസ്ലീംകളുടേതോ ഹിന്ദുക്കളുടേതോ അല്ല. നമുക്ക് വേണ്ടത് ഭഗത് സിംഗിന്റേയും അംബേദ്കറുടേയും രാജ്യമാണ്. അല്ലാതെ സവര്‍ക്കറുടെ രാജ്യമല്ല'- കനയ്യ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാനുളള പോരാട്ടം
അവരുടെ ഉദ്ദേശം അഷ്‌റഫും ബിസ്മിലും പരസ്പരം തല്ലുണ്ടാക്കണം എന്നാണ്. എന്നാല്‍ നമ്മളത് ഒരിക്കലും സംഭവിക്കാന്‍ അനുവദിക്കില്ല. ഈ രാജ്യത്ത് പൗരത്വ പട്ടികയുടെ ആവശ്യം ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയണം. പോലീസിനെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയാണ്. ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. പ്രഗ്യ സിംഗ് താക്കൂറിന്റെ ഇന്ത്യയല്ല നമുക്ക് വേണ്ടത്. ഇത് ഭരണഘടനയെ സംരക്ഷിക്കാനുളള പോരാട്ടമാണെന്നും കനയ്യ പറഞ്ഞു.
ഒരു പേപ്പറും കാണിക്കില്ല
'ഒരു എന്‍ആര്‍സി പേപ്പറും നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ കാണിക്കാന്‍ പോകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത് അക്രമികളെ അവരുടെ വേഷം നോക്കി തിരിച്ചറിയാം എന്നാണ്. നിങ്ങളോട് ഞങ്ങള്‍ക്ക് പറയാനുളളത് നിങ്ങളുടെ ഉളളിലിരിപ്പ് മനസ്സിലായിട്ടുണ്ട് എന്നാണ്. ജനങ്ങളോട് ഞങ്ങള്‍ ഉള്ളി വില കൂടിയതിനെ കുറിച്ചും രാജ്യത്തെ മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞു കൊണ്ടിരിക്കും' എന്നും കനയ്യ കുമാര്‍ പറഞ്ഞു.
കെണികളില്‍ വീഴരുത്
അതേസമയം പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു മതവിഭാഗത്തേയും ബാധിക്കില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നത്. രാജ്യത്തെ ഒരു പൗരന്റെ പോലും പൗരത്വം പുതിയ നിയമത്തിലൂടെ എടുത്ത് കളയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമം വായിച്ച് നോക്കണമെന്നും മറ്റുളള കെണികളില്‍ വീഴരുത് എന്നുമാണ് അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
പ്രതിഷേധം ശക്തിപ്പെടുന്നു
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തിപ്പെടുകയാണ്. ജാമിയയും അലിഗഡും ജെഎന്‍യുവും കൂടാതെ കേരളത്തില്‍ നിന്നടക്കം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി സമരത്തിന് ഇറങ്ങിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ജാമിയയിലെ പോലീസ് നടപടിക്കെതിരെ പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്.