15 വർഷം മുൻപത്തെ അജണ്ട തന്നെ ഇപ്പോഴും, ബിജെപിയേയും നിതീഷ് കുമാറിനേയും കടന്നാക്രമിച്ച് കനയ്യ
പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനുമായ കനയ്യ കുമാര്‍. 15 വര്‍ഷം മുന്‍പ് സംസ്ഥാനത്ത് പ്രസക്തമായിരുന്ന അതേ അജണ്ട തന്നെയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനും എന്നത് ദൗര്‍ഭാഗ്യകരമാണ് എന്ന് കനയ്യ കുമാര്‍ പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ എന്‍ഡിഎ ആണ് അജണ്ട നിശ്ചയിക്കുന്നത്.
അടിവേരിളകി ജോസ് കെ മാണി, പാർട്ടിയിൽ കൂട്ട കൊഴിഞ്ഞ് പോക്ക്, നേതാക്കളും അണികളും യുഡിഎഫിലേക്ക്
പ്രതിപക്ഷം അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് സ്വന്തമായി വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നില്ലെന്ന് കനയ്യ കുമാര്‍ കുറ്റപ്പെടുത്തി. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിനൊപ്പമാണ് സിപിഐ മത്സരിക്കുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഐ സംസ്ഥാനത്ത് 6 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്.
സിപിഐയുടെ ഏറ്റവും പ്രമുഖനായ യുവനേതാവ് ആണെങ്കിലും ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനയ്യ മത്സരിക്കുന്നില്ല. അതേസമയം ബീഹാറിലെ സിപിഐയുടെ താരപ്രചാരകരുടെ പട്ടികയില്‍ കനയ്യ ഉണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നാടായ ബേഗുസരായില്‍ നിന്നും കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കനയ്യ രൂക്ഷമായി വിമര്‍ശിച്ചു. 15 വര്‍ഷം ബീഹാര്‍ ഭരിച്ചിട്ടും വിദ്യാഭ്യാസവും ആരോഗ്യ രംഗവും അടക്കമുളള അടിസ്ഥാന മേഖലകളില്‍ പോലും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് കനയ്യ കുറ്റപ്പെടുത്തി. വികസനത്തിന്റെ കാര്യത്തില്‍ 15 വര്‍ഷം മുന്‍പ് എവിടെ ആയിരുന്നോ അവിടെ തന്നെയാണ് ബീഹാര്‍ ഇപ്പോഴും നില്‍ക്കുന്നത് എന്നും കനയ്യ കുറ്റപ്പെടുത്തി. അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 15 വര്‍ഷം മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും വിഷയമെന്ന് കനയ്യ കുറ്റപ്പെടുത്തി.