തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ സിപിഎമ്മും; സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായി
ചെന്നൈ: പശ്ചിമ ബംഗാളിലെ സഖ്യ ധാരണക്ക് പിന്നാലെ തമിഴ്നാട്ടിലും കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി സിപിഎം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി സിപിഎം മത്സരിക്കും. ചെന്നൈയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് സഖ്യത്തില്‍ തീരുമാനമായത്.
ചുരുക്കത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തൊട്ടപ്പുറത്ത് തമിഴ്നാട്ടില്‍ ഇരുപാര്‍ട്ടികളും ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സ്ഥിതി വിശേഷണമാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു ഇടത് പാര്‍ട്ടിയാ സിപിഐയും കഴിഞ്ഞ ദിവസം സഖ്യത്തിന്‍റെ ഭാഗമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
സിപിഎം ശ്രമം
മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ചപ്പോള്‍ ഒഴിവുവന്ന ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെയുടെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ ഒപ്പം നില്‍ക്കാതിരുന്ന സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിനായി വലിയ ശ്രമങ്ങളായിരുന്നു നത്തിയിരുന്നത്.
കാലതാമസം ഉണ്ടാക്കിയത്
സിപിഎമ്മിനെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടത്തുന്നതിന് ഡിഎംകെയ്ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനത്തില്‍ ധാരണയില്‍ എത്താന്‍ കഴിയാതിരുന്നതാണ് സഖ്യ പ്രഖ്യാപനത്തില്‍ കാലതാമസം ഉണ്ടാക്കിയത്.
മൂന്ന് സീറ്റ്
മൂന്ന് സീറ്റ് വേണമെന്നായിരുന്നു സിപിഎം ഡിഎംകെയോട് ആവശ്യപ്പെട്ടത്. രണ്ട് സീറ്റ് എന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട്. ഒടുവില്‍ സ്റ്റാലിന്‍റെ നിലപാട് അംഗീകരിച്ച സപിഎം സഖ്യത്തിന്‍റെ ഭാഗമായി നില്‍ക്കാനും രണ്ട് സീറ്റില്‍ മത്സരിക്കാനും തയ്യാറാവുകയായിരുന്നു.
ബിജെപിക്കെതിരായ പോരാട്ടം
കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമില്ലെന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ട് വെക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാന്‍ ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കുന്നു എന്നാണ് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
ഏതൊക്കെ സീറ്റില്‍
സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെങ്കിലും ഏതൊക്കെ സീറ്റുകളിലായിരിക്കും മത്സരിക്കുക എന്നതില്‍ തീരുമാനമായിട്ടില്ല. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍ ഏതൊക്കെ എന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.
എംഡിഎംകെയ്ക്ക്
രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കാന്‍ സിപിഐയും വിടുതലൈ ചിരുതൈ കക്ഷിയും ഡിഎംകെയും തമ്മില്‍ ഇന്നലെ ധാരണയില്‍ എത്തിയിരുന്നു. സഖ്യത്തിന്‍റെ ഭാഗമായ വൈക്കോയുടെ എംഡിഎംകെയ്ക്ക് ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നൽകാനും തീരുമാനമായി.
മുസ്ലീം ലീഗിനും
ഒരു സീറ്റ് മുസ്ലീം ലീഗിനും നല്‍കിയിട്ടുണ്ട്. ഇതോടെ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമായി. ഡിഎംകെ 20 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും. നേരത്തെ പുതിച്ചേരിയിലെ ഒരു സീറ്റടക്കം 10 സീറ്റുകള്‍ ഡിഎംകെ കോണ്‍ഗ്രസിന് വിട്ടു നല്‍കിയിരുന്നു.
വിജയകാന്ത്
എഐഎഡിഎംകെയുമായി ഉടക്കിനില്‍ക്കുന്ന വിജയകാന്തിന്‍റെ എംഡിഎംകെയെക്കൂടി സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസും ഡിഎംകെയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ വിജയകാന്ത് കടുംപിടുത്തം തുടര്‍ന്നതോടെ ഇരുപാര്‍ട്ടികളും ഈ ശ്രമം ഉപേക്ഷിക്കുയായിരുന്നു.
സിപിഎം-കോണ്‍ഗ്രസ്
തമിഴിനാട്ടില്‍ കൂടി സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായതോടെ ഫലത്തില്‍ നേരിട്ടും അല്ലാതെയും 5 സംസ്ഥാനങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണയായി. ബംഗാളില്‍ 6 സീറ്റില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം വെച്ച സിപിഎം, കോണ്‍ഗ്രസുമായുള്ള ധാരണാ ചര്‍ച്ച പരസ്യമായി തുടങ്ങിവെച്ചിട്ടുണ്ട്.
ചോദിച്ചു വാങ്ങി
ഇതിനു പുറമെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ എന്‍സിപിയോടും ബീഹാറില്‍ ആര്‍ജെഡിയോടും സിപിഎം ചോദിച്ചു വാങ്ങി. പൊതുവില്‍ കേന്ദ്രത്തില്‍ സംസ്ഥാനങ്ങളിലും ബിജെപിയെ എതിര്‍ക്കുകയെന്ന അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട്.