ബംഗാളിൽ കുതിച്ച് ബിജെപി, വിറച്ച് കോൺഗ്രസും സിപിഎമ്മും, പിടിച്ച് നിൽക്കാൻ പുതു തന്ത്രം!
കൊല്‍ക്കത്ത: സിപിഎം കോട്ടയായ ത്രിപുര കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയിലൂടെയാണ് ബിജെപി പിടിച്ചെടുത്തത്. ശേഷം പശ്ചിമ ബംഗാളിലും കേരളത്തിലുമാണ് ബിജെപിയുടെ കണ്ണ്. കേരളത്തില്‍ ഭരണമെന്ന ബിജെപിയുടെ സ്വപ്നം സമീപ ഭാവിയിലൊന്നും യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ല. എന്നാല്‍ പശ്ചിമ ബംഗാളില്‍ റോക്കറ്റ് വേഗത്തില്‍ ബിജെപി വേരുറപ്പിച്ച് കൊണ്ടിരിക്കുകയാണ്.
മൂന്ന് ദശാബ്ദക്കാലം ബംഗാള്‍ ഭരിച്ച സിപിഎം ഇപ്പോള്‍ പ്രധാന പ്രതിപക്ഷം പോലുമല്ല. കോണ്‍ഗ്രസും ചിത്രത്തിലില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളേയും മമത ബാനര്‍ജിയെയും ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച ബിജെപി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുറച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഇതോടെ പിടിച്ച് നില്‍ക്കാനായി കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.
കുതിച്ച് കയറി ബിജെപി
ബിജെപിയുടെ വരവിലൂടെ ബംഗാളില്‍ താനടക്കമുളളവർ അപകടത്തിലാവുകയാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞത് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളില്‍ 22 സീറ്റാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് 18 സീറ്റുകള്‍ ലഭിച്ചു. 2014ല്‍ അത് വെറും 2 സീറ്റായിരുന്നു എന്നോര്‍ക്കണം. കോണ്‍ഗ്രസിന് ഇക്കുറി 2 സീറ്റ് കിട്ടിയപ്പോള്‍ സിപിഎമ്മിന്റെ കണക്ക് പുസ്തകത്തില്‍ അത് വട്ടപ്പൂജ്യമായിരുന്നു.
മമതയുടെ അനുനയ നീക്കം പാളി
ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സഹായം അടുത്തിടെ മമത ബാനര്‍ജി പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും ആ അപേക്ഷ നിഷ്കരുണം തള്ളിക്കളഞ്ഞു. ബിജെപിയും തൃണമൂലും ഒരുപോലെ ശത്രുക്കളാണ് എന്നാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരെ ബംഗാളില്‍ യോജിച്ച് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസും സിപിഎമ്മും ആലോചിക്കുന്നത്.
ഒരുമിച്ച് സിപിഎമ്മും കോൺഗ്രസും
സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ വേദികള്‍ ഒരുമിച്ച് പങ്കിടുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ വന്‍ തോതിലാണ് ബിജെപിയുടേയും തൃണമൂലിന്റെയും നേതൃത്വത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നനും സിപിഎം നേതാവ് സുജോയ് ചക്രവര്‍ത്തിയും ഒരുമിച്ചാണ് തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മധുരാപൂരിലെ സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചത്.
നേതാക്കൾ ഒരുമിച്ച് വേദികളിൽ
ബിജെപിയും തൃണമൂലും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടന്ന ഭട്ട്പാരയില്‍ സംഘടിപ്പിച്ച സമാധാന റാലിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന് മിത്രയ്ക്കൊപ്പം ഇടത് മുന്നണി ചെയര്മാന് ബിമന്‍ ബോസും പങ്കെടുക്കുകയുണ്ടായി. തെരുവില്‍ മാത്രമല്ല നിയമസഭയ്ക്കുളളിലും കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും യോജിച്ച് സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.
മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പ്
ബിജെപിക്കെതിരെ സംയുക്തമായി പ്രമേയം അവതരിപ്പിക്കാനുളള മമത ബാനര്‍ജിയുടെ നിര്‍ദേശം തള്ളിക്കൊണ്ടായിരുന്നു സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഈ നീക്കം. സംസ്ഥാനത്തെ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസും കൈ കോര്‍ക്കുന്നത്. ഇരുവരും സീറ്റ് ധാരണയുണ്ടാക്കുമോ എന്നതടക്കമുളളത് അറിയാനിരിക്കുന്നതേ ഉളളൂ. എങ്കിലും ഒരുമിച്ച് നിന്നെങ്കിലേ ഇന്നത്തെ സാഹചര്യത്തില്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് നിലനില്പ്പുളളൂ എന്ന് ഇരുകൂട്ടരും തിരിച്ചറിയുന്നുണ്ട്.
തിരഞ്ഞെടുപ്പ് സെമി ഫൈനൽ
2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 എംഎല്‍എമാരെയും ഇടതിന് 33 എംഎല്‍എമാരെയും ലഭിച്ചിരുന്നു. അതില്‍ 17 എംഎല്‍എമാരെ ഇതിനകം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. 7 സിപിഎം എംഎല്‍എമാരും പാര്‍ട്ടി വിട്ടു. പലരും തൃണമൂലിനേയും ബിജെപിയേയും തിരഞ്ഞെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന് പിന്നാലെ എംഎല്‍എമാരെ അടക്കം ചാക്കിലാക്കിയും മുന്‍സിപ്പാലിറ്റി ഭരണങ്ങള്‍ പിടിച്ചടക്കിയും ബിജെപി ബംഗാളില്‍ തേരോട്ടം തുടരുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ 80 മുന്സിപ്പാലിറ്റികളിലേക്കുളള തിരഞ്ഞെടുപ്പ് 2020ല്‍ നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിലേക്കാണ് എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ കണ്ണ് നട്ടിരിക്കുന്നത്.
അബ്ദുളളക്കുട്ടിക്ക് തുടക്കത്തിലേ തടയിട്ട് ബിജെപി, മഞ്ചേശ്വരത്ത് മത്സരിക്കാൻ അബ്ദുളളക്കുട്ടി വേണ്ട
രാഹുൽ ഗാന്ധിയുടെ വലം കൈയും പടിയിറങ്ങുന്നു! ജ്യോതിരാദിത്യ സിന്ധ്യ രാജി സമർപ്പിച്ചു