സിപിഎമ്മിൽ ഉൾപ്പോര് തുടങ്ങി; കോൺഗ്രസ് തന്നെ രക്ഷ!!
കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കൈവിട്ടതോടെ തീർത്തും പുറംതിരിഞ്ഞു നിന്ന കോൺഗ്രസ് സഹകരണം പൊടിതട്ടിയെടുക്കാൻ സിപിഎം ആലോചിക്കുന്നു. ഇതല്ലെങ്കിൽ ബംഗാളിലേതിന് സമാനമായി തിരിച്ചവരവ് പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ. ബംഗാളിലെ കനത്ത തിരിച്ചടിയെ തുടർന്ന് സിപിഎം ബംഗാൾ സംസ്ഥാന ഘടകം കോൺഗ്രസുമായി സഹകരിക്കണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചെങ്കിലും പോളിറ്റ് ബ്യൂറോയിലെ മുൻതൂക്കത്തിൽ ഇതു തകർന്നടിഞ്ഞു.
കോൺഗ്രസ് ബന്ധം കാലം ആവശ്യപ്പെടുന്നെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ കേരളഘടകത്തിന്റെ ശക്തമായ പിന്തുണയോടെയാണ് പ്രകാശ് കാരാട്ട് വിഭാഗം തോൽപ്പിച്ചത്. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോ യോഗത്തിലും യെച്ചൂരി ഈ ആവശ്യം ശക്തമായി ഉന്നയിച്ചെങ്കിലും ഭൂരിപക്ഷത്തിന്‍റ പിന്തുണ ലഭിച്ചില്ല. നിലവിലെ തിരിച്ചടിയോടെ ത്രിപുര നേതൃത്വവും കോൺഗ്രസ് ബന്ധം ആലോചിക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

കോൺഗ്രസ് തന്നെ ശരണം
കോൺഗ്രസുമായുള്ള സഹകരണത്തെ ശക്തമായി എതിർക്കുന്ന സി.പി.എമ്മിന് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ നിലപാടിൽ നിന്ന് മാറി ചിന്തിക്കേണ്ടിവരും. ചുവപ്പ് കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ത്രിപുരയിലെ ശക്തമായ തിരിച്ചടിയിൽ പുതിയ സഖ്യസാദ്ധ്യതകളിലേക്ക് സി.പി.എം നേതൃത്വത്തിന് തിരിയേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

തിരുച്ചവരവ് പ്രയാസമാകും
ഇതല്ലെങ്കിൽ ബംഗാളിനേതിന് സമാനമായി തിരിച്ചുവരവ് ഏറെ പ്രയാസകരമായി മാറും. ത്രിപുരയിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഇരയായെന്ന് കോൺഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. വീഴ്ചകൾ പരിശോധിച്ച് കേന്ദ്ര നേതൃത്വം ശക്തമായ നടപടിയെടുക്കണമെന്നാണ് ത്രിപുരയിലെ
ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്.

പാർട്ടി നയം മാറ്റേണ്ടി വരും
'ത്രിപുരയിൽ സിപിഎം ജയിച്ചാൽ നിലവിലെ നയങ്ങളിലൊന്നും മാറ്റേണ്ടിവരില്ല. മറിച്ച് പരാജയമാണ് നേരിടുന്നതെങ്കിൽ കോൺഗ്രസ് ബന്ധം പാർട്ടി പുനർവിചിന്തനം നടത്തേണ്ടി വരും" . തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ത്രിപുരയിലെ മുതിർന്ന സി.പി.എം നേതാവിന്റെ വാക്കുകളാണിത്.

കേരളം എന്നു പഠിക്കും
ബിജെപി ഉയർത്തുന്ന ഭീഷണി ബംഗാൾ ഘടകം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കേരളം ഘടകം ഇതു തിരിച്ചറിയുന്നില്ല. എന്താണ് ഇതിന്റെ കാരണമെന്ന്
വ്യക്തമാകുന്നില്ലെന്നാണ് ബംഗാൾ ഘടകം നേതാക്കള്‍ പറയുന്നത്. ത്രിപുര, ബംഗാൾ ഘടകങ്ങൾ ഈ ആവശ്യം ശക്തമായി ഉയർത്തിയാൽ സി.പി.എമ്മിന് നയം തന്നെ മാറ്റേണ്ടിവരും.

കേരളത്തിനാണ് പൊല്ലാപ്പ്
ത്രിപുരയിലേയും ബംഗാളിലേയും സാഹചര്യമല്ല കേരളത്തിൽ. കേരളത്തിൽ പ്രതിപക്ഷം കോൺഗ്രസാണ്. ഇവരുമായി സി.പി.എം രാജ്യത്ത് കൈകോർത്താൽ പിന്നെ കേരളത്തിൽ എന്തു പറഞ്ഞു നിലനിൽക്കുമെന്നാണ് കേരള സി.പിഎം ഘടകം ഉന്നയിക്കുന്നത്.കേരളത്തിൽ കൂടി പാർട്ടിയെ ഇല്ലാതാക്കരുതെന്നും നേതാക്കൾ പറയുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളയല്ല
കോൺഗ്രസുമായി സഹകരണത്തിലെത്തണമെന്ന തന്‍റെ വാദത്തെ ശക്തമായി എതിർക്കുന്ന കേരളഘടകത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട് യെച്ചൂരി. കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് കേരള അല്ല പാർട്ടിയെന്ന് ഓർക്കണമെന്നാണ് യെച്ചൂരിയുടെ മുന്നറിയിപ്പ്. തന്റെ നിലപാടിനെ നഖശിഖാന്തം എതിർക്കുന്ന പ്രകാശ് കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്.രാമചന്ദ്രൻപിള്ള, എന്നിവരെ മുൻനിർത്തിയാണ് ചുട്ടമറിപടി നൽകിയത്.












Click it and Unblock the Notifications