ബംഗാളിൽ മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നു! അമിത് ഷായുടെ റാലി തീർന്ന ഉടൻ! പകച്ച് സിപിഎം
കൊല്‍ക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് പശ്ചിമ ബംഗാള്‍ ഭരണം പിടിക്കാനുളള നീക്കങ്ങളിലാണ് ബിജെപി. വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ എത്തും എന്നാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെര്‍ച്യല്‍ റാലിയില്‍ അമിത് ഷാ അവകാശപ്പെട്ടത്.
അമിത് ഷായുടെ വെര്‍ച്യല്‍ റാലി അവസാനിച്ച് മണിക്കൂറുകള്‍ക്കകം ബംഗാളിലെ പ്രമുഖ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഎം മുന്‍ എംപിയായ ജ്യോതിര്‍മയി സിക്ദര്‍ ആണ് കാവിക്കൊടി പിടിച്ചിരിക്കുന്നത്. ബംഗാളില്‍ തിരിച്ച് വരവിന് ശ്രമിക്കുന്ന സിപിഎമ്മിന് ഇത് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
നാണക്കേടിൽ സിപിഎം
എംഎല്‍എമാര്‍ അടക്കമുളള ജനപ്രതിനിധികളുടെ കൂറുമാറ്റം കാരണം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലെ 22 എംഎല്‍എമാരും ഏറ്റവും ഒടുവില്‍ ഗുജറാത്തിലെ 5 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി മാറിയിരുന്നു. അതിന് പിറകേയാണ് സിപിഎമ്മും നാണക്കേടിലായിരിക്കുന്നത്.
സിപിഎമ്മിന്റെ തകർച്ച
മൂന്ന് ദശാബ്ദക്കാലത്തോളം ബംഗാള്‍ ഭരിച്ച സിപിഎമ്മിന്റെ നിലവിലെ അവസ്ഥ ദയനീയമാണ്. ഇതിനകം തന്നെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുളള പാര്‍ട്ടികളില്‍ ചേക്കേറിക്കഴിഞ്ഞു. മമത ബാനര്‍ജി തൂത്തുവാരിയ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎം തകര്‍ന്നടിഞ്ഞു.
വേരുറപ്പിച്ച് ബിജെപി
അതേസമയം തൃണമൂലും സിപിഎമ്മും അടക്കമുളളവര്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി ബിജെപി ബംഗാളില്‍ വേരുറപ്പിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് നേട്ടമുണ്ടാക്കാനായി. ഇനി ബിജെപിയുടെ നോട്ടം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ്. അതിനിടെയാണ് സിപിഎം നേതാവിന്റെ വരവ്.
അറിയപ്പെടുന്ന കായിക താരം
സിപിഎം മുന്‍ എംപിയും അറിയപ്പെടുന്ന കായികതാരവും ആണ് ജ്യോതിര്‍മയി സിക്ദര്‍. മുന്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ്. ബിജെപി ബംഗാള്‍ അധ്യക്ഷനായ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് ജ്യോതിര്‍മയി കാവി പുതച്ച് പാര്‍ട്ടിയില്‍ ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് വേണ്ടി ജ്യോതിര്‍മയി മത്സരിച്ചിട്ടുണ്ട്.
2004ല്‍ ലോക്സഭയിൽ
2004ല്‍ ആണ് ജ്യോതിര്‍മയി പാര്‍ലമെന്റിലേക്ക് എത്തുന്നത്. കൃഷ്ണനഗര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജ്യോതിര്‍മയി ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രദ മുഖര്‍ജിയെ ആണ് പരാജയപ്പെടുത്തിയത്. 2009ലും ജ്യോതിര്‍മയി ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തപസ് പോളിനോട് പരാജയപ്പെട്ടു.
സിപിഎമ്മിനോട് അകന്നു
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജ്യോതിര്‍മയി മത്സരിച്ചുവെങ്കിലും പരാജയം ആയിരുന്നു ഫലം. തുടര്‍ന്ന് സിപിഎമ്മുമായി അകന്ന് നില്‍ക്കുകയായിരുന്നു ജ്യോതിര്‍മയി. അതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് ജ്യോതിര്‍മയി രംഗത്ത് വന്നിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാതെ ബിജെപിയെ തിരഞ്ഞെടുത്തിരിക്കുകയാണ് സിപിഎമ്മിന്റെ ഈ നേതാവ്.
പ്രമുഖ നേതാക്കൾ ബിജെപിയിൽ
ബംഗാളില്‍ സിപിഎമ്മിന്റെ പതനത്തോടെ പ്രമുഖ നേതാക്കള്‍ അടക്കം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. മൂന്ന് തവണ സിപിഎം എംഎല്‍എ ആയിരുന്ന ഖഗന്‍ മുര്‍മു, മറ്റൊരു സിപിഎം എംഎല്‍എ ആയിരുന്ന മഹ്ഫുസ ഖതുന്‍ എന്നിവര്‍ ഇപ്പോള്‍ ബിജെപിയിലാണ്. ഖഗന്‍ മുര്‍മു ഇപ്പോള്‍ ബിജെപി എംപിയാണ്. മഹ്ഫുസ ഖതുന്‍ ആകട്ടെ ബംഗാള്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നു.