ദില്ലിയിൽ സിപിഎം ആം ആദ്മിയെ പിന്തുണയ്ക്കും; പരസ്യ പിന്തുണയ്ക്ക് സിപിഐ ഇല്ല...
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിൽ ആം ആദ്മിയെ സിപിഎം പിന്തുണയ്ക്കും. എന്നാൽ പരസ്യ പിന്തുണയ്ക്ക് സിപിഐ തയ്യാറല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര-ജനാധിപത്യ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നാണ് സിപിഐ സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവന.
ഏഴു മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ വിജയത്തിനായി രംഗത്തിറക്കുമെന്നും സിപിഎം ദില്ലി സംസ്ഥാന സെക്രട്ടറി കെഎം തിവാരി അറിയിച്ചു. കോണ്‍ഗ്രസിനു ദില്ലിയില്‍ വലിയ ബഹുജന പിന്തുണയില്ല. ബിജെപിയല്ല, എഎപിയാണ് മുഖ്യശത്രുവെന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.
മൃദു ഹിന്ദുത്വസമീപനം പുലര്‍ത്തുകയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് ദില്ലി സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി. ഏഴു മണ്ഡലങ്ങളിലും ബിജെപിക്കെതിരെ എഎപിയുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും സിപിഎം ആഹ്വാനം ചെയ്തു.
ഫാസിസ്റ്റ് പ്രവണത പുലര്‍ത്തുന്ന ആര്‍എസ്എസ്- ബി.ജെ.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി രംഗത്തിറങ്ങുമെന്ന് സിപിഐ പ്രസ്താവിച്ചു. ബി ജെ.പിയെ തോല്‍പിക്കാന്‍ പാകത്തിലുള്ള മതേതര-ജനാധിപത്യ പാര്‍ട്ടികളെ പിന്തുണയ്ക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. മെയ് 12നാണ് ദില്ലിയിൽ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.