പ്രശാന്ത് ഭൂഷണെ പിന്തുണച്ച് സിപിഎം, അയോധ്യയും കശ്മീരും ഉയർത്തി വിമർശനം!
ദില്ലി: കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണുളള ശിക്ഷ സുപ്രീം കോടതി വിധിക്കാനിരിക്കുകയാണ്. മാപ്പ് പറയുകയോ പ്രസ്താവന പിൻവലിക്കുകയോ ചെയ്യില്ലെന്ന നിലപാടിൽ പ്രശാന്ത് ഭൂഷൺ അടിയുറച്ച് നിന്നതോടെയാണ് സുപ്രീം കോടതി നടപടികളുമായി മുന്നോട്ട് പോയത്. പ്രശാന്ത് ഭൂഷണെ പിന്തുണച്ച് സിപിഎം രംഗത്ത് എത്തി. ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകൾ തിരുത്താനുള്ള ജനാധിപത്യ മനോഭാവം പ്രകടിപ്പിക്കണമെന്ന് എസ് രാമചന്ദ്രൻ പിളള പ്രതികരിച്ചു.
കുറിപ്പിങ്ങനെ: '' പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകൾ ഗുരുതരമായ ക്രിമിനൽ കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടു. കഴിഞ്ഞ ജൂൺ 27ന് പ്രശാന്ത് ഭൂഷൺ നടത്തിയ ട്വീറ്റ് ഏതാണ്ട് ഇപ്രകാരമായിരുന്നു: ''ഔപചാരികമായ അടിയന്തരാവസ്ഥ ഇല്ലാതെതന്നെ കഴിഞ്ഞ ആറുവർഷങ്ങളിൽ ജനാധിപത്യം എങ്ങനെ തർക്കപ്പെട്ടുവെന്ന് ചരിത്രകാരന്മാർ ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ തകർത്തതിൽ സുപ്രീംകോടതി വഹിച്ച പങ്കും അതിലും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുകൾ വഹിച്ച പങ്കും അവർ അടയാളപ്പെടുത്തും.
'' പ്രശാന്ത് ഭൂഷൺ ജൂൺ 29ന് ചെയ്‌ത ട്വീറ്റിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ മാസ്‌കോ ഹെൽമെറ്റോ ധരിക്കാതെ ഒരു ബിജെപിക്കാരന്റെ വിലയേറിയ ഹാർലി ഡേവിഡ്‌സൺ സൂപ്പർ മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ചിത്രവും ''പൗരന്മാർക്ക് തങ്ങളുടെ മൗലികാവകാശമായ നീതി ലഭിക്കുക എന്നത് സുപ്രീംകോടതി നിഷേധിക്കുന്ന സന്ദർഭമാണിത്. എന്തെന്നാൽ അത് ലോക്‌ഡൗണിലാണ്.'' എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങൾ ക്രിമിനൽ കോടതിയലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാകില്ല. ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അക്കാര്യത്തിൽ സുപ്രീംകോടതിയുടെ വമ്പിച്ച ഉത്തരവാദിത്തവുമാണ് ഈ ട്വീറ്റുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
Recommended Video
അതോടൊപ്പം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പോരായ്‌മകളും ഓർമിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടനാ സ്ഥാപനങ്ങളോരോന്നും തങ്ങളെപ്പറ്റിയുള്ള അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും ഒട്ടും അസഹിഷ്‌ണുത പ്രകടിപ്പിക്കാതെയും സമചിത്തതയോടെയുമാണ് സമീപിക്കേണ്ടത്. ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകൾ തിരുത്താനുള്ള ജനാധിപത്യ മനോഭാവം പ്രകടിപ്പിക്കുകയും വേണം.
സുപ്രീംകോടതിയുടെ വിധിന്യായങ്ങളെയും നടപടിക്രമങ്ങളെയും പറ്റി അടുത്തകാലത്ത് വിമർശനങ്ങൾ വർധിച്ചുവരുന്നുണ്ടെന്ന് കണക്കിലെടുക്കേണ്ടതുണ്ട്. അയോധ്യ തർക്കത്തിലെ സുപ്രീംകോടതി വിധി മതനിരപേക്ഷതത്വം ഉയർത്തിപ്പിടിക്കുന്നില്ലെന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. വസ്‌തുതർക്കത്തിൽ വസ്‌തുതയ്‌ക്കും തെളിവിനും നൽകേണ്ട പരിഗണനയ്‌ക്ക് ഉപരിയായി വിശ്വാസങ്ങൾക്ക് നൽകപ്പെട്ടതായി വിമർശനമുണ്ട്. ജമ്മു കശ്‌മീരിനെ സംബന്ധിച്ച ഭരണഘടനയിലെ 370ഉം 35 (എ)യും അനുച്ഛേദങ്ങളും റദ്ദക്കിയതിനെ ചോദ്യംചെയ്‌ത് 2019 ആഗസ്‌തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികളിൽ ഇനിയും തീർപ്പു കൽപ്പിച്ചിട്ടില്ല.
പൗരത്വ അവകാശനിയമ ഭേദഗതിയെ ചോദ്യംചെയ്‌തുകൊണ്ട് നൽകിയ ഹർജികളും തീരുമാനിക്കപ്പെട്ടിട്ടില്ല. നീതി വൈകുന്നതിനാൽ നീതി നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു എന്ന വിമർശനവും ശക്തിപ്പെട്ടുവരുന്നുണ്ട്. പരാതിക്കാരനും വിധികർത്താവും ഒരാളാകുമ്പോൾ വിമർശനങ്ങളെ അസഹിഷ്‌ണുതയോടും പക്ഷപാതപരമായും വിലയിരുത്താനുള്ള സാധ്യത വളരെ വലുതാണ്. അതുകൊണ്ടാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസുകൾ കോടതിതന്നെ കൈകാര്യം ചെയ്യുന്ന രീതി നീതിനിഷേധത്തിൽ ചെന്നെത്തുന്നത്. അത്തരം കേസുകൾ പരിഗണിക്കുന്നതിനും തെളിവെടുക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും കോടതികളിൽനിന്ന് സ്വതന്ത്രമായ ഒരു പ്രത്യേക സംവിധാനം ഒരുക്കുന്നതാണ് അഭികാമ്യം.