കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയില്‍ എത്തിക്കാന്‍ സിപിഎം!!
കൊല്‍ക്കത്ത: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം. 2017 ലായിരുന്നു യെച്ചൂരിയുടെ രാജ്യസഭ കാലാവധി അവസാനിച്ചത്. വീണ്ടും അദ്ദേഹം തന്നെ എംപിയാകണമെന്ന് സിപിഎം ബംഗാള്‍ ഘടകം അന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുതവണ രാജ്യസഭാംഗമായ യെച്ചൂരിയെ മല്‍സരിപ്പിക്കുന്നതില്‍ സിപിഎം നേതൃത്വത്തിനകത്ത് കടുത്ത ഭിന്നത ഉയരുകയായിരുന്നു.
അതേസമയം നിലവിലെ സാഹചര്യത്തില്‍ യെച്ചൂരിയെ പോലൊരു നേതാവ് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണമെന്നാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിലാപാട്. വിശദാംശങ്ങളിലേക്ക്
ഫിബ്രവരിയില്‍
സിപിഎം ബംഗാള്‍ ഘടകമാണ് യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുന്നത്. ബംഗാളിലെ 5 രാജ്യസഭ സീറ്റുകളിലേക്ക് ഫിബ്രവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചില്‍ നാല് സീറ്റും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളാണ്.
എംപിമാര്‍ ഇല്ല
സിപിഎമ്മിന്റെ റിതബ്രത ബന്ദോപാധ്യായ ആയിരുന്നു അഞ്ചാം എംപി. എന്നാൽ 2017 ൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തെ പുറത്താക്കിയ ശേഷം ബംഗാളില്‍ നിന്ന് സിപിഎമ്മിന് രാജ്യസഭാംഗങ്ങളില്‍ ഇല്ല. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ബംഗാളില്‍ നിന്ന് ഒരു സീറ്റുകളില്‍ പോലും വിജയിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യെച്ചൂരിയെ വീണ്ടും എംപിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നത്.
യെച്ചൂരി തന്നെ
2017 ആഗസ്തിലായിരുന്നു രാജ്യസഭാംഗമായ സീതാറാം യെച്ചൂരിയുടെ കാലാവധി അവസാനിച്ചത്. തുടര്‍ന്നും യെച്ചൂരി തന്നെ രാജ്യസഭയില്‍ തുടരണമെന്ന നിലപാടായിരുന്നു ബംഗാള്‍ സംസ്ഥാന നേതൃത്വത്തിന്റേത്. ഇടതു പ്രതിനിധി എന്നതിനേക്കാള്‍ പ്രതിപക്ഷത്തിന്റെ സ്വരമായാണ് യെച്ചൂരി പലപ്പോഴും സഭയില്‍ മാറയിയത്.
ആവശ്യം ശക്തമാക്കി
അതുകൊണ്ട് തന്നെ സര്‍ക്കാരിനെതിരെ കുറിക്ക് കൊള്ളുന്ന വിമര്‍ശനം ഉയര്‍ത്തുന്ന നേതാവിനെ വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം ശക്തമാക്കി. ഇത് സംബന്ധിച്ച് ബംഗാള്‍ ഘടകം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നല്‍കുകയും ചെയ്തു.
പിന്തുണച്ച് കോണ്‍ഗ്രസ്
അതേസമയം യെച്ചൂരിയെ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിയ്ക്കാനുള്ള ഭൂരിപക്ഷം സിപിഎമ്മിന് ഇല്ലായിരുന്നു. ഇതോടെ തങ്ങളുടെ രാജ്യസഭ സീറ്റ് യെച്ചൂരിക്ക് വേണ്ടി നല്കാന് തയ്യാറാണെന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി അറിയിച്ചു. സിപിഎം യെച്ചൂരിയെ മത്സരിപ്പിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം.
ജനങ്ങള്‍ക്കിടയില്‍
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള കേരള ഘടകം നേതാക്കള്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജ്യസഭയില്‍ അല്ല ജനങ്ങള്‍ക്കിടയിലാണ് ഉണ്ടാവേണ്ടതെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്.
കേന്ദ്ര കമ്മിറ്റി തിരുമാനം
മാത്രമല്ല കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ രാജ്യസഭയില്‍ എത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് യെച്ചൂരി വിരുദ്ധ പക്ഷം വാദിച്ചു. ഇതോടെ രണ്ടു തവണ മാത്രം രാജ്യസഭാംഗത്വം എന്ന പാര്‍ട്ടി ചട്ടം യെച്ചൂരിക്ക് വേണ്ടി മാറ്റേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.
അസാധാരണ സാഹചര്യം
അതേസമയം നിലവിലെ സാഹചര്യത്തില്‍ യെച്ചൂരിയെ പോലൊരു നേതാവ് പാര്‍ലമെന്റില്‍ വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബംഗാള്‍ ഘടകത്തെ ഉദ്ധരിച്ച് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ചില അസാധാരണമായ സാഹചര്യങ്ങള്‍ അസാധാരണമായ നീക്കത്തിന് നമ്മെ പ്രേരിപ്പിക്കും, നേതാവ് പറഞ്ഞു.
ശക്തനായ നേതാവ്
രാജ്യം അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കാൻ യെച്ചൂരിയെ പോലൊരു ശക്തനായ നേതാവ് പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്, ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാവ് പിടിഐയോട് പറഞ്ഞു.
ചട്ടം ബാധകമല്ല
തുടർച്ചയായി രണ്ട് തവണ ആരെയും രാജ്യസഭയിൽ അംഗമാകാൻ അനുവദിക്കരുത് എന്ന ചട്ടം ഇപ്പോൾ ബാധകമല്ല, കാരണം 2017 മുതൽ യെച്ചൂരിക്ക് ഒരു ഇടവേള ലഭിച്ചതാണ്, നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസ് പിന്തുണയ്ക്കണം
നിലവിലെ സാഹചര്യത്തില്‍ തനിച്ച് അദ്ദേഹത്തെ രാജ്യസഭയില്‍ എത്തിക്കുന്നതിന് സിപിഎമ്മിന് സാധിക്കില്ല. തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ വേണം. യെച്ചൂരിയെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാവ് പറഞ്ഞു.
അനുകൂല നിലപാട്
2017 ല്‍ തന്നെ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ഇത്തവണ യെച്ചൂരി തന്നെയാണ് മത്സരിക്കാന്‍ എത്തുന്നതെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.