കാർഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി
ദില്ലി: കർഷകരുടെ ട്രാക്ടർ റാലിക്കിടെ ദില്ലിയിലുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ; ഈ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക. നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണം എന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
''ഈ ന്യായമായ ആവശ്യം ഉന്നയിച്ചാണ് രാജ്യത്താകെയുള്ള കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കാര്യങ്ങള്‍ ഈ നിലയിലെത്തിച്ചത് നരേന്ദ്ര മോഡി സര്‍ക്കാരാണ്. അറുപതു ദിവസമായി കൊടും തണുപ്പിനെ വെല്ലുവിളിച്ചു സമരത്തിലാണ്. ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിയ്ക്കാതെ അവരെ തടഞ്ഞിരിക്കുകയാണ്. നൂറിലധികം കര്‍ഷകര്‍ ഇതിനോടകം മരിച്ചു''.
''ട്രാക്ടര്‍ പരേഡിനിടെ കർഷകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമം അപലപനീയമാണ്. പരേഡിനിടെ ഉണ്ടായ ചില അക്രമ സംഭവങ്ങള്‍ അസ്വീകാര്യമാണ്. ഏത് തരത്തിലുള്ള അക്രമവും ഒന്നിനും പരിഹാരമല്ല. വ്യത്യസ്ത അഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങള്‍ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ സമൂഹമാധ്യമങ്ങളിലെ സേനയും ചേര്‍ന്ന് നിന്ദിക്കുകയാണ്. മന്ത്രിമാര്‍ വരെ ഹീനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോടതിയില്‍ ഉദ്യോഗസ്ഥര്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നു. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗമല്ല ഇത്. കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം'' എന്നും യെച്ചൂരി ആവശ്യപ്പെട്ടു.