യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറിലേക്ക്... തരിഗാമിയെ കാണും, രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി!
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച കശ്മീരിലെത്തും. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും എംഎൽഎയുമായ യൂസഫ് തരിഗാമിയെ യെച്ചൂരി സന്ദർശിക്കും. ഇതിന് മുമ്പും തരിഗാമിയെ കാണാൻ യെച്ചൂരി ശ്രീനഗറിൽ എത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ അനുവദിക്കാതെ അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.
തുഷാർ വെള്ളാപ്പളളിക്ക് തിരിച്ചടി; കേസ് തീരും വരെ യുഎഇയിൽ തുടരണം, കേസിൽ ഇടപെടില്ലെന്ന് യൂസഫലി
പ്രതിപക്ഷ നേതാക്കളുടെ കൂടെയും യെച്ചൂരി കശ്മീരിൽ എത്തിയിരുന്നു. എന്നാൽ അപ്പോഴും ഇതേ നിലപാട് തന്നെയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. തുടർന് കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി സുപ്രീംകോടതി കശ്മീർ സന്ദർശിക്കാനുള്ള അനുവാദം യെച്ചൂരിക്ക് നൽകുകായിരുന്നു. ഉപാദികളോടെയാണ് കോടതി അനുവാദം നൽകിയിരിക്കുന്നത്.
രാഷ്ട്രീയമായി ഉപയോഗിക്കരുത്
യാത്രയെ രാഷ്ട്രീയമായി ഉപോഗിക്കരുതെന്നാണ് കോടതി നിർദേശം. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുന്നത് വരെ കുടുംബാംഗങ്ങൾ അല്ലാത്തവർ തരിഗാമിയെ കാണാൻ അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ നിലപാടെടുത്തുവെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി.
രാജ്നാഥ് സിങ് ലഡാക്കിലേക്ക്...
അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച ലഡാക്കിലെത്തും. സൈനിക ഉദ്യോഗസ്ഥരുമായി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാന പുനസംഘടന നടത്തുകയും ചെയ്തകതിന് ശേഷം ഇത് ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്.
വെറും പ്രഹസനം
അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ അഭിപ്രായപ്പെട്ടു. . നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ വിമർശനം
കശ്മീര്‍ സന്ദര്‍ശനത്തില്‍ ലീഗ് എംപിമാര്‍ പങ്കെടുക്കാത്തതിനെതിരെ അണികള്‍ക്കിടയില്‍ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പ്രതികരണം വന്നിരിക്കുന്നത്. എന്നാല്‍ യൂത്ത് നിലപാട് തള്ളി ലീഗ് നേതൃത്വം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
യൂത്ത് ലീഗിനെ എതിർത്ത് മുസ്ലീം ലീഗ്
പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീര്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ആ സമയത്ത് ദില്ലിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളാണ് യാത്രയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍ജെഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയിരുന്നത്.
പുറത്ത് കടക്കാൻ അനുവദിച്ചില്ല
എന്നാൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. യെച്ചൂരി നല്കിയ ഹേബിയസ് കോര്‍പ്പസ് റിട്ട് പരിഗണിച്ചാണ് ഇപ്പോൾ തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് കോടതി അനുവാദം നൽകിയിരിക്കുന്നത്.