സിപിഎം ജനറൽ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല ആർക്കും നൽകില്ല? റിപ്പോർട്ടുകൾ ഇങ്ങനെ
ഡൽഹി: സി പി എം ജനറൽ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല ആർക്കും ഇപ്പോൾ നൽകില്ലെന്ന് റിപ്പോർട്ടുകൾ. പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവഹിക്കുന്നതിനാണ് നിലവിലെ തീരുമാനം. ഈ മാസം അവസാനം ചേരുന്ന പി ബി, സി സി യോഗങ്ങളിൽ തുടർ കാര്യം ആലോചിക്കുമെന്നാണ് വിവരം.
പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്. അതേസമയം, സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഒരാൾ അന്തരിച്ചത് ആദ്യമാണെന്നിരിക്കെ എന്തു വേണം എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. സി പി എം സ്ഥിരാംഗത്വം തീരുമാനിച്ചാൽ എം എ ബേബിയെയോ ബി വി രാഘവുലുവിനെയോ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യവും അറിയപ്പെടുന്ന വനിതാ നേതാവെന്ന നിലയിൽ ബൃന്ദ കാരാട്ടും സാധ്യതയുള്ള സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്നു. "പാർട്ടി കോൺഗ്രസ് അടുത്തിരിക്കുന്നതിനാൽ ഒരു മുതിർന്ന നേതാവിന് താൽക്കാലിക ചുമതല നൽകാനാണ് സാധ്യത.
പി ബിയിലും സി സിയിലും പുതുമുഖങ്ങളെ കാെണ്ടുവരാൻ പാർട്ടി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട് ," ഒരു മുതിർന്ന നേതാവ് പറഞ്ഞു. നിലവിലെ 75 വയസ്സ് പ്രായപരിധി കണക്കിലെടുക്കുമ്പോൾ, പ്രകാശ്, ബൃന്ദ, മണിക് സർക്കാർ, സുർജ്യ കാന്ത മിശ്ര, സുഭാഷിണി അലി എന്നിവരുൾപ്പെടെ നിരവധി പി ബി അംഗങ്ങൾ പാർട്ടി കോൺഗ്രസിൽ പുതുമുഖങ്ങൾക്ക് വഴിയൊരുക്കും.
അതേ സമയം, അന്തരിച്ച സീതറാം യെച്ചൂരിയുടെ ഭൗതിതശരീരം എയിംസിന് വിട്ടുനൽകി. എ കെ ജി ഭവനിൽ നിന്നും യെച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സി പി എമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എ കെ ജി ഭവനിൽ നിന്ന് ആരംഭിച്ച വിലാപ യാത്രയിൽ പങ്കെടുത്തിരുന്നു.
ശ്വാസ കോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുമ്പോൾ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു യെച്ചൂരിയുടെ മരണം. 32 വർഷമാി പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുകയായിരുന്നു. 2015 ൽ ആണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
ജെ എൻ യുവിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ സീതാറാം യെച്ചൂരി 1974 ൽ എസ് എഫ് ഐയിൽ അംഗമായി. 1978 ൽ ആണ് എസ് എഫ് ഐയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1989 ൽ എസ് എഫ് ഐ ദേശീയ പ്രസിഡന്റായി. 1984 ൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാവുകയും ചെയ്തു. 1992 ൽ പോളിറ്റ് ബ്യൂറോ അംഗമായി.












Click it and Unblock the Notifications