ഇടതു പക്ഷമെവിടെ എന്നു പുച്ഛിച്ച് ശീലിച്ചവർ അറിയുക, ആ തെരുവുകളിലുണ്ട് ഇടതുപക്ഷം: എംബി രാജേഷ്
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള കര്‍ഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. സമരത്തെ അടിച്ചമര്‍ത്താനുളള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെയെല്ലാം ചെറുത്തുകൊണ്ടാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ തെരുവില്‍ തുടരുന്നത്.
Recommended Video
കർഷക മാർച്ച്: പോലീസിന്റെ ജലപീരങ്കി ഓഫ് ചെയ്ത 'ഹീറോ'യ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ്
ഇടതുപക്ഷ കര്‍ഷക സംഘടനയായ ഓള് ഇന്ത്യ കിസാന്‍ സഭ അടക്കമുളളവര്‍ സമരുമുഖത്ത് സജീവമായുണ്ട്. ഇടതുപക്ഷം എവിടെ എന്ന് പുശ്ചിച്ചവരോട് ആ തെരുവുകളിലേക്ക് നോക്കാനാണ് സിപിഎം നേതാവ് എംബി രാജേഷ് ആവശ്യപ്പെടുന്നത്.
കയ്യിൽ ചെങ്കൊടികളുമേന്തി അവർ
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: അധികം എഴുതാൻ വയ്യ. എന്നാൽ ഇന്നീ വാക്കുകൾ കുറിക്കാതെയും വയ്യ. എട്ടാമത്തെ ദിവസമാണ് ആശുപത്രിയിൽ. ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് ഞാൻ ദില്ലിയിൽ അലയടിക്കുന്ന വയലുകളുടെ സമര സംഗീതം കേൾക്കുന്നു. വർഗ്ഗസമര വേലിയേറ്റത്തിൻ്റെ ദൃശ്യങ്ങൾ ത്രസിപ്പോടെ വീക്ഷിക്കുന്നു. പൊട്ടിച്ചിതറുന്ന ടിയർഗ്യാസ് ഷെല്ലുകൾ അതിജീവിച്ച്, ജലപീരങ്കികൾക്കും മുകളിലുടെ, ക്രെയിനുകൾ കൊണ്ട് സ്ഥാപിച്ച കൂറ്റൻ ബാരിക്കേഡുകൾ തകർത്തെറിഞ്ഞ്, കിടങ്ങുകളും ദുർഗ്ഗമപാതകളും താണ്ടി, കയ്യിൽ ചെങ്കൊടികളുമേന്തി അവർ അണപൊട്ടി ഒഴുകുകയാണ്.
ലക്ഷ്യത്തിലേക്ക് പതറാതെ
ജാതിയുടേയും മതത്തിൻ്റേയും പേരിൽ വെറുപ്പിൻ്റെ കളങ്ങളിൽ ഭിന്നിപ്പിച്ചു നിർത്തിയ മനുഷ്യർ. ആ കളങ്ങൾ ഭേദിച്ച് വർഗ്ഗ ഐക്യത്തിൻ്റെ കരുത്തിൽ ഒരുമിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളും തട്ടിത്തെറിപ്പിക്കുന്ന മനുഷ്യൻ്റെ കൈകൾ ! ലക്ഷ്യത്തിലേക്ക് പതറാതെ നീങ്ങുന്ന കർഷക കാൽപ്പാദങ്ങൾ. ചരിത്രം നമുക്കു മുമ്പിൽ നിർമ്മിക്കപ്പെടുന്നത് ഇങ്ങനെയാണ്.
വരൂ.. ആ തെരുവുകൾ കാണു
ഇന്ത്യയുടെ തൂക്കിയിട്ട ഭൂപടത്തിൽ അധികാര സ്ഥാനങ്ങൾ എണ്ണി നോക്കി മാത്രം ഇടതു പക്ഷമെവിടെ എന്നു പുച്ഛിച്ച് ശീലിച്ചവർ അറിയുക. ആ തെരുവുകളിലുണ്ട് ഇടതുപക്ഷം. ബാരിക്കേഡുകൾക്കും ജലപീരങ്കികൾക്കും മുകളിലായി ഉയരുന്ന ചുവന്ന കൊടികളിലുണ്ട് ഇടതുപക്ഷം. വരൂ. ആ തെരുവുകൾ കാണു .ഇനിയും ഒരുപാട് സമര ദൂരങ്ങൾ സഞ്ചരിക്കാനുണ്ട്.
ഇതിനേക്കാൾ ആവേശഭരിതമായ വേറെന്ത് കാഴ്ച
എങ്കിലും ഈ നവംബർ 28ന് മഹാനായ ഏംഗൽസിൻ്റെ 200-ാം ജൻമവാർഷിക ദിനത്തിൽ ഇതിനേക്കാൾ ആവേശഭരിതമായ വേറെന്ത് കാഴ്ചയാണുള്ളത്?പോരാട്ട ദൃശ്യങ്ങൾ മഹാമാരി തളർത്തിയ ശരീരത്തിൽ ഊർജ്ജം നിറക്കുന്നു. ഏംഗൽസ് സ്മരണ നീണാൾ വാഴട്ടെ, തൊഴിലാളി - കർഷക ഐക്യം നീണാൾ വാഴട്ടെ''.