രാജസ്ഥാനിൽ ബിജെപിയെ പൂട്ടി കോൺഗ്രസ്, പണി കിട്ടിയിത് സിപിഎം എംഎൽഎയ്ക്ക്!
ജയ്പൂര്‍: ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങളെ സമര്‍ത്ഥമായി മറികടന്നാണ് രാജസ്ഥാനിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. മൂന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെസി വേണുഗോപാല്‍ അടക്കം രണ്ട് പേരെ കോണ്‍ഗ്രസ് വിജയിപ്പിച്ചു.
കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ പണി കിട്ടിയിരിക്കുന്നത് രാജസ്ഥാനിലെ സിപിഎം എംഎല്‍എ ആയ ബല്‍വാന്‍ പൂനിയയ്ക്ക് ആണ്. ബല്‍വാന്‍ പൂനിയയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിശദമായി അറിയാം..
ഗുജറാത്തിലെ തന്ത്രം
ഗുജറാത്തില്‍ എംഎല്‍എമാരെ ചാക്കിലാക്കിയതിന് സമാനമായി രാജസ്ഥാനിലും കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്റെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. ഒരു സീറ്റില്‍ മാത്രം വിജയസാധ്യത ഉണ്ടായിരുന്ന ബിജെപി രണ്ട് സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയിരുന്നു
Recommended Video
വോട്ട് കോൺഗ്രസിന്
എന്നാല്‍ ബിജെപിയുടെ നീക്കം പാളി. കോണ്‍ഗ്രസിന്റെ രണ്ട് പേരും ബിജെപിയുടെ ഒരാളുമാണ് രാജ്യസഭയിലെത്തിയത്. കെസി വേണുഗോപാലും നീരജ് ദങ്കിയുമാണ് കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചത്. കെസി വേണുഗോപാലിന് 64 വോട്ടുകളും നീരജ് ദങ്കിക്ക് 59 വോട്ടുകളും ലഭിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതോടെയാണ് സിപിഎം എംഎല്‍എയ്ക്ക് പണി കിട്ടിയിരിക്കുന്നത്.
ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍
പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാണ് ബല്‍വാന്‍ പൂനിയ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് എന്നാരോപിച്ച് അദ്ദേഹത്തെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഭാദ്ര മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് സിപിഎം നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
വിശദീകരണം നല്‍കണം
7 ദിവസത്തിനുളളില്‍ നോട്ടീസിന് വിശദീകരണം നല്‍കണം എന്നാണ് വ്യക്തമാക്കിയിട്ടുളളത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ സിപിഎമ്മിന് രണ്ട് എംഎല്‍എമാരാണ് ഉളളത്. രണ്ടാമത്തെ എംഎല്‍എ ആയ ഗിര്‍ധരി ലാല്‍ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. രണ്ട് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാനുളള അംഗബലം കോണ്‍ഗ്രസിനുളള സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.
രണ്ട് എംഎല്‍എമാരും വിട്ട് നില്‍ക്കണം
ബിജെപി മത്സര രംഗത്തേക്ക് ഇറക്കിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് ഏതെങ്കിലും തരത്തില്‍ വിജയത്തിന് സാധ്യത ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനായിരുന്നു സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ല എന്ന് ഉറപ്പായതോടെ വോട്ടെടുപ്പില്‍ നിന്ന് രണ്ട് എംഎല്‍എമാരും വിട്ട് നില്‍ക്കണം എന്നും പാര്‍ട്ടി നിശ്ചയിച്ചു.
ബിജെപിയെ തോല്‍പ്പിക്കുക ലക്ഷ്യം
ഈ തീരുമാനം ലംഘിച്ച് കൊണ്ടാണ് പൂനിയ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയും ചെയ്തത്. താന്‍ വോട്ട് ചെയ്തത് ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് എംഎല്‍എ പറയുന്നത്. ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായ ഓംകാര്‍ സിംഗ് ലഘാവത്ത് ജയിക്കില്ലെന്ന് മുന്‍കൂട്ടി പറയാന്‍ എങ്ങനെ സാധിക്കുമെന്നും പൂനിയ ചോദിക്കുന്നു.
മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ അടിവേരിളക്കി കോൺഗ്രസ്, ട്രബിൾ ഷൂട്ടറെ ഇറക്കി ബിജെപി!