ബംഗാളില്‍ സിപിഎം അനുഭാവികളെ കൂട്ടബലാത്സംഗം ചെയ്തു
ഹൗറ: പശ്ചിമ ബംഗാളില്‍ സിപിഎം അനുഭാവികളായ രണ്ട് സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഹൗറക്കടുത്ത് അംതയിലാണ് സംഭവം.
ഇവർ സിപിഎമ്മിനെ പിന്തുണക്കുന്നതായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന ആവശ്യവും സ്ത്രീകള്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ പാതിരാത്രിയില്‍ വീട്ടില്‍ പുരുഷന്‍മാരില്ലാത്ത നേരത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.
27 വഉം 40 ഉം വയസ്സുള്ള സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. രണ്ട് പേരും ബന്ധുക്കളാണ്. അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്ക് ഇരച്ച് കയറിയ എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ത്രീകളെ ഉപദ്രവിച്ചത്.
സിപിഎമ്മിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കണം എന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണം എന്നും ഇവരോട് പലതവണ അക്രമികള്‍ ആവശ്യപ്പെട്ടിരുന്നത്രെ. പല തവണ പറഞ്ഞിട്ടും അനുസരിച്ചില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം.
അടുത്ത ദിവസം നടക്കാനിരിക്കുന്ന സിപിഎം ബ്രിഗേഡ് റാലിയില്‍ പങ്കെടുക്കരുതെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇവരോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഇതൊന്നും അറിയില്ലെന്നും തങ്ങളുടെ ഭര്‍ത്താക്കന്‍മാരാണ് പാര്‍ട്ടി പ്രവര്‍ത്തരെന്നും സ്ത്രീകള്‍ പറഞ്ഞു നോക്കി. ഭര്‍ത്താക്കന്‍മാരെത്തി അവരോട് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനിക്കാം എന്ന് യാചിച്ചെങ്കിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ ചെവിക്കൊണ്ടില്ല.
ഒരുമുറിയില്‍ അടച്ചിട്ടാണ് രണ്ട് പേരേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മാറി മാറി ബലാത്സംഗം ചെയ്തത്. വാര്‍ത്ത അപ്പോള്‍ തന്നെ ഗ്രാമത്തില്‍ പരക്കുകയും അംത പോലീസ് സ്ഥലത്തെത്തി സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പോലീസ് നടത്തിയ പരിശോധനയില്‍ ഏഴ് പ്രതികളെ പിടികൂടാനായിട്ടുണ്ട്. ഇതില്‍ ഒരാള്‍ സ്ഥലം എംഎല്‍എയുടെ അടുത്ത ആളാണ്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യില്ലെന്നാണത്രെ പ്രതികള്‍ കരുതിയിരുന്നത്.