ഉപതിരഞ്ഞെടുപ്പ്: സിപിഎം വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ചെന്നിത്തല
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ പഞ്ചായത്ത് - മുന്‍സിപ്പല്‍-കോർപറേഷൻ സെക്രട്ടറിമാരുടെയടക്കം സഹായത്തോടെ കൂട്ടത്തോടെ വ്യാജ വോട്ടുകള്‍ ചേര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സി പി എമ്മിന്റെ ഈ ശ്രമം തടയണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി. സമീപ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരായി തിരുകി കയറ്റുകയാണ് സി പി എം എന്നും അദ്ദേഹം ആരോപിച്ചു.
ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍
ഇന്ത്യന്‍ ഭരണഘനയുടെയും, ജനപ്രാതിനിധ്യ നിയമത്തിന്റെ 17 , 18 വകുപ്പുകളുടെയും നഗ്നമായ ലംഘനമാണ് സിപിഎം നടത്തുന്നത്. ഈ സാഹചര്യത്തില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്റെ ശ്രമം തടയുന്നതിനായി അടിയന്തിര ഇടപെടല്‍ നടത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, പാല, അരൂര്‍ എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ അരൂര്‍ ഒഴികേയുള്ള അഞ്ച് മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്; എംടി രമേശുമായി ചര്‍ച്ച നടത്തി
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രചരണപരിപാടികളുടെ തയ്യാറെടുപ്പിനായി 12 നേതാക്കളെയാണ് കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച്ച ചുമതലപ്പെടുത്തിയിരുന്നു. വട്ടിയൂർക്കാവ്- കെ മുരളീധരൻ, വിഎസ് ശിവകുമാർ. കോന്നി- അടൂർ പ്രകാശ്, വിപി സജീന്ദ്രൻ. അരൂർ- കെവി തോമസ്, പിടി തോമസ്. പാലാ- തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ്. എറണാകുളം-വിഡി സതീശൻ, ഹൈബി ഈഡൻ. മഞ്ചേശ്വരം- രാജ്മോഹൻ ഉണ്ണിത്താൻ, സണ്ണി ജോസഫ്. എന്നിങ്ങനെയാണ് കോണ്‍ഗ്രസ് ചുമതല നല്‍കിയിരിക്കുന്നത്.