ദേശീയ തലത്തില്‍ തിരിച്ചുവരവിന് സിപിഎം..... ലക്ഷ്യം 3 സംസ്ഥാനങ്ങള്‍, 41 ശതമാനം വോട്ട്
ദില്ലി: ദേശീയ തലത്തില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ട് സിപിഎം. ഇടതുപാര്‍ട്ടികള്‍ ദുര്‍ബലമാകുന്നു എന്ന തിരിച്ചറിവാണ് ഈ നീക്കം. നേരത്തെ തന്നെ മതേതര ബദലിനുള്ള ആവശ്യം ആദ്യം ഉന്നയിച്ചത് സിപിഎമ്മായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തകര്‍ന്നതോടെ കുറച്ച് ആശങ്കയിലായിരുന്നു ഇടതുപക്ഷം. എന്നാല്‍ കര്‍ഷകര്‍ അടക്കമുള്ളവരെ ഒപ്പം നിര്‍ത്തിയുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് ചില നേട്ടങ്ങള്‍ ഉണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പോരാട്ടം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. രാജസ്ഥാന്‍ മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ മറ്റ് 3 മൂന്ന് സംസ്ഥാനങ്ങളാണ് സിപിഎം ലക്ഷ്യമിടുന്നത്. 2004ല്‍ എത്ര ശക്തമായോ അതേ അവസ്ഥയിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാനാണ് നീക്കം.
സിപിഎം റിപ്പോര്‍ട്ട്
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് 29.5 ശതമാനം വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. വെറും രണ്ട് സീറ്റില്‍ പാര്‍ട്ടി ഒതുങ്ങുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 ശതമാനമായി ഈ വോട്ട് വീണ്ടും കുറഞ്ഞു. സിപിഎമ്മിന്റെ വോട്ടുനില ബംഗാളില്‍ കൂടുന്നില്ലെന്നും, ഇത് അടിയന്തരമായി തിരിച്ചുപിടിക്കാനുമാണ് നിര്‍ദേശം. കേന്ദ്ര നേതാക്കള്‍ അടക്കം ബംഗാളില്‍ പ്രചാരണത്തിനായി എത്തുമെന്നാണ് സൂചന.
2011ല്‍ ഇങ്ങനെ
ബംഗാളില്‍ മുമ്പ് സിപിഎം അടക്കി ഭരിച്ചിരുന്ന സമയമുണ്ടായിരുന്നു. 2011ല്‍ അവര്‍ക്ക് 41 ശതമാനം വോട്ടും ലഭിച്ചിരുന്നു. നിലവില്‍ ഏറ്റവും കുറഞ്ഞ സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. മുമ്പ് 294 സീറ്റുകളിലും നിയമസഭയിലേക്ക് സിപിഎം മത്സരിച്ചിരുന്നു. ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു. ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നത് തടയാനാണ് സിപിഎം നീക്കം.
കര്‍ഷകരെ കൂട്ടുപിടിച്ച്....
2011ല്‍ സിപിഎമ്മിന് ബംഗാളില്‍ നിന്ന് ലഭിച്ച 41 ശതമാനം വോട്ടാണ് ഇത്തവണ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ദേശീയ തലത്തില്‍ മതേതര ബദലിന്റെ ഭാഗമാകണമെങ്കില്‍ ഇത് അത്യാവശ്യമാണ്. മറ്റൊന്ന് കര്‍ഷക വോട്ടുബാങ്കാണ്. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തെ തുടര്‍ന്ന് ഇത് കോണ്‍ഗ്രസിനൊപ്പമാണ്. എന്നാല്‍ രാജ്യത്താകെ കര്‍ഷക മാര്‍ച്ച് നടത്തുന്ന സിപിഎമ്മാണ്. ഇത് വോട്ട് ബാങ്കിലേക്ക് കൊണ്ടുവരാനാണ് പ്രധാന നിര്‍ദേശം. കിസാന്‍ സഭയുടെ സഹായങ്ങളും ഇതിനായി തേടുന്നുണ്ട്.
ത്രിപുര പിടിക്കണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ നഷ്ടമുണ്ടായ സംസ്ഥാനമാണ് ത്രിപുര. സ്ഥിരമായി ഭരിച്ച് കൊണ്ടിരുന്ന സംസ്ഥാനം ബിജെപി പിടിചിച്ചെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെയുള്ള രണ്ട് സീറ്റുകളും സിപിഎം തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നത്. ബിജെപി ഒറ്റയ്ക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിന്റെ നേട്ടം മുതലാക്കാനാണ് ലക്ഷ്യം. അതിലുപരി സിപിഎമ്മിന്റെ വോട്ടുബാങ്ക് ത്രിപുരയില്‍ തകര്‍ന്നിട്ടില്ല.
കേരളത്തില്‍ പരമാവധി
കേരളത്തില്‍ പരമാവധി സീറ്റുകള്‍ നേടണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. മുമ്പ് എല്‍ഡിഎഫ് 19 സീറ്റ് നേടിയതിന് സമാനമായ സ്ഥിതി ആവര്‍ത്തിക്കണമെന്നാണ് പ്രത്യേകമയി പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് കോട്ടകള്‍ പലതും പിടിച്ചടക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കിസാന്‍ സഭാ നേതാക്കളെ രാഹുലിനെതിരെ വയനാട്ടില്‍ ഇറക്കിയത് ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ഒരു സീറ്റിലും വിട്ടുവീഴ്ച്ച ഇത്തവണയുണ്ടാവില്ല.
മൂന്ന് സീറ്റുകള്‍
ബംഗാളില്‍ മൂന്ന് സീറ്റുകള്‍ക്കാണ് സിപിഎം പൊരുതുന്നത്. റായ്ഗഞ്ച്, ബലൂര്‍ഗട്ട്, ജാദവ്പൂര്‍ എന്നിവയാണ് ശക്തമായ സാധ്യതയുള്ളത്. ഉത്തര ബംഗാളിലാണ് റായ്ഗഞ്ചും ബലൂര്‍ഗട്ടും ഉള്ളത്. കൊല്‍ക്കത്തയിലാണ് ജാദവ്പൂര്‍. ഇടതുവോട്ടുകള്‍ ഏകോപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കോണ്‍ഗ്രസുമായി ഈ മണ്ഡലത്തില്‍ രഹസ്യ ധാരണയും സിപിഎം ഉണ്ടാക്കിയേക്കും.
രണ്ട് സംസ്ഥാനങ്ങള്‍
മഹാരാഷ്ട്രയും രാജസ്ഥാനില്‍ നിന്നും ഓരോ സീറ്റുകള്‍ വീതമാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രധാനമായും നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടമാണ് രാജസ്ഥാനിലെ സീറ്റ് നേടുമെന്ന വിശ്വാസത്തിന് പിന്നില്‍. മഹാരാഷ്ട്രയില്‍ കര്‍ഷക റാലിക്ക് നേതൃത്വം നല്‍കിയത് സിപിഎമ്മാണ്. ഇത്തരം രണ്ട് കാര്യങ്ങള്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കോണ്‍ഗ്രസുമായുള്ള രഹസ്യ സഖ്യം ഈ സംസ്ഥാനങ്ങളില്‍ സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പുതിയ ഓഫറുമായി ആംആദ്മി പാര്‍ട്ടി.... 18 സീറ്റില്‍ സഖ്യമാകാം