അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!
ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയിലേക്ക് ഇതരപാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണ്. കോണ്‍ഗ്രസാണ് ഈ ഒഴുക്കില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎഎമ്മും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ട്.
2018ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട് നിന്ന ഇടത് ഭരണം അവസാനിപ്പിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തത്. പിന്നാലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന ബിശ്വജിത്ത് ദത്ത അടക്കമുളള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗം ജര്‍ണാ ദാസിനെ ബിജെപിയില്‍ എത്തിക്കാന്‍ അമിത് ഷാ ശ്രമിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമിത് ഷായ്ക്ക് മുഖമടച്ചുളള മറുപടിയാണ് ജര്‍ണാ ദാസ് നല്‍കിയത്.
ത്രിപുരയിൽ ഒന്നുമല്ലാതായി സിപിഎം
സംസ്ഥാന ഭരണം നഷ്ടപ്പെട്ടത് കൂടാതെ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎം ത്രിപുരയില്‍ വട്ടപ്പൂജ്യമായി. സിപിഎമ്മിന്റെ രണ്ട് ലോക്സഭാ സീറ്റുകളും ബിജെപി പിടിച്ചെടുത്തു. രണ്ട് സീറ്റിലും കോണ്‍ഗ്രസ് രണ്ടാമത് എത്തിയപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി. ത്രിപുര സിപിഎമ്മിന് നിലവില്‍ രാജ്യസഭയില്‍ മാത്രമാണ് പ്രാതിനിധ്യമുളളത്. അതിനിടെ സിപിഎം എംപിയായ ജര്‍ണാ ദാസിനെ ബിജെപിയിലേക്ക് കൂറ് മാറ്റാന്‍ ആഭ്യന്തര മന്ത്രി കൂടിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
ബിജെപി ഗുണ്ടായിസം
ത്രിപുരയില്‍ നിന്നുളള ഏക രാജ്യസഭാംഗമാണ് ജര്‍ണ ദാസ്. സംസ്ഥാനത്ത് ബിജെപി അഴിച്ച് വിടുന്ന അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടാനാണ് ജര്‍ണ ദാസ് ആഭ്യന്തര മന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അടുത്തിടെ ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 85 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു. എതിര് സ്ഥാനാര്‍ത്ഥികളുടെ പത്രിക ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചാണ് ബിജെപി വിജയം എന്നാണ് സിപിഎം അടക്കമുളള പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
അമിത് ഷായുമായി കൂടിക്കാഴ്ച
അതിന് പിന്നാലെയാണ് ചൊവ്വാഴ്ച ജര്‍ണാ ദാസ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. വൈകിട്ട് അഞ്ച് മണിക്കാണ് സിപിഎമ്മിന്റെ വനിതാ എംപിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് കിട്ടിയത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നീരജ് ശേഖര്‍ എംപി അടക്കമുളളവരുമായുളള ഷായുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഏഴ് മണിക്കാണ് ജര്‍ണയ്ക്ക് ആഭ്യന്തര മന്ത്രിയെ കാണാന്‍ സാധിച്ചത്. ബിജെപിയുടെ രാജ്യസഭാ എംപിയായ ഭൂപേന്ദര്‍ യാദവും ജര്‍ണാ ദാസിന് ഒപ്പമുണ്ടായിരുന്നു.
ബിജെപിയിലേക്ക് ക്ഷണം
കൂടിക്കാഴ്ചയില്‍ ജര്‍ണാ ദാസിനോട് സിപിഎം വിട്ട് ബിജെപിയില്‍ ചേരാന്‍ അമിത് ഷാ ആവശ്യപ്പെട്ടതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ അമിത് ഷാ നിങ്ങള്‍ എന്തിന് ആ പാര്‍ട്ടിയില്‍ തുടരണമെന്ന് ചോദിക്കുകയും പിന്നാലെ ബിജെപിയില്‍ ചേരാന്‍ ക്ഷണിക്കുകയുമായിരുന്നു എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ബിജെപി അധ്യക്ഷനെ ഞെട്ടിച്ച മറുപടിയാണ് സിപിഎം എംപി നല്‍കിയത്.
മുഖം നോക്കാതെ മറുപടി
ബിജെപി അധ്യക്ഷനെ കാണാനല്ല താന്‍ വന്നിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെ കാണാനാണ് എന്നാണ് ജര്‍ണാ ദാസ് അമിത് ഷായ്ക്ക് മറുപടി നല്‍കിയത് എന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ ആശയവുമായി തനിക്ക് യാതൊരു യോജിപ്പും ഇല്ലെന്നും ജര്‍ണാ ദാസ് തുറന്നടിച്ചു. 'താന്‍ ഏക എംപിയായിരിക്കും. ഒരാള്‍ മാത്രമാണെങ്കിലും താങ്കളുടെ പാര്‍ട്ടിക്കെതിരെ ആശയപരമായി പൊരുതും. സിപിഎമ്മിലെ അവസാന ആളും പാര്‍ട്ടിയില്‍ ഉണ്ടാകുന്നത് വരെ താനുമുണ്ടാകും' എന്നാണ് ജര്‍ണ ദാസ് മറുപടി നല്‍കിയത്.
ജർണാ ദാസിന് കയ്യടി
ജര്‍ണയുടെ മറുപടിയോടെ അമിത് ഷാ തന്റെ വാക്കുകള്‍ക്ക് ക്ഷമ ചോദിച്ചതായും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു. തുടര്‍ന്ന് എന്താണ് നിങ്ങളുടെ പ്രശ്നങ്ങള്‍ എന്നും ആഭ്യന്തര മന്ത്രി ചോദിച്ചു. തുടര്‍ന്ന് ത്രിപുരയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും സംസ്ഥാനം സന്ദര്‍ശിക്കണം എന്നും ജര്‍ണാ ദാസ് അമിത് ഷായോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് അടക്കമുളള പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ജര്‍ണാ ദാസ് എംപി ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയാണ് മടങ്ങിയത്.