തിരിച്ചടിയേറ്റെങ്കിലും സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല; കരുത്തായത് തമിഴ്നാട്ടിലെ മികച്ച വിജയം
ദില്ലി: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലും ദേശീയ തലത്തിലും വലിയ തിരിച്ചടിയാണ് ഇടത്പാര്‍ട്ടികള്‍ സംഭവിച്ചത്. ചരിത്രത്തിലാദ്യമായി ബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതെ പോയപ്പോള്‍ ത്രിപുരയില്‍ 2014 ല്‍ വിജയിച്ച 2 സീറ്റുകളും സിപിഎമ്മിന് നഷ്ടമായി. പശ്ചിമബംഗാളില്‍ വോട്ട് വിഹിതത്തിലും കാര്യമായ നഷ്ടം പാര്‍ട്ടിക്ക് സംഭവിച്ചിട്ടുണ്ട്.
കേരളത്തിലും പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ പരാജയമാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. സിപിഐ മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടപ്പോള്‍ സിപിഎം മത്സരിച്ച 16 ല്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയം കണ്ടത്. ഇതോടെ രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടേയും ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും എന്ന ഭീഷണി ഉയര്‍ന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട ഫലങ്ങളും പുറത്തുവരുമ്പോള്‍ സിപിഎം, സിപിഐ കക്ഷികളില്‍ സിപിഐക്ക് മാത്രമാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുക. വിശദാംശങ്ങള്‍ ഇങ്ങനെ..
കേരളം കൈവിട്ടപ്പോള്‍
കേരളം കൈവിട്ടപ്പോള്‍ ഇടതുപാര്‍ട്ടികളെ വാരിപ്പുണര്‍ന്നത് തമിഴ്നാടായിരുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച നാലില്‍ നാല് സീറ്റിലും തമിഴാനാട്ടില്‍ വിജയിക്കാന്‍ ഇടത്പാര്‍ട്ടികള്‍ക്ക് സാധിച്ചു. സിപിഎമ്മും സിപിഐയും തമിഴ്നാട്ടിലെ രണ്ട് വീതം സീറ്റുകളിലാണ് വിജയം കണ്ടത്. കോയമ്പത്തൂര്‍, മധുര എന്നീ സീറ്റുകളില്‍ സിപിഎം വിജയിച്ചപ്പോള്‍ നാഗപ്പട്ടണത്തും തിരിപ്പൂരുമാണ് സിപിഐ വിജയച്ചത്.
കോയമ്പത്തൂരില്‍
കോയമ്പത്തൂരില്‍ മുന്‍ എംപി കൂടിയായ പിആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന് വിജയിച്ചപ്പോള്‍ മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്. വെങ്കടേശരന്‍ സിപിഎമ്മിനുവേണ്ടി 1.36 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
മധുരയില്‍
മധുരയില്‍ നടരാജന്‍ 566758 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്. 439967 വോട്ടാണ് മധുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നേടിയത്. തമിഴ്നാട്ടിലെ ഈ മികച്ച വിജയമാണ് സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി സംരക്ഷിച്ചു നിര്‍ത്തുന്നത്. അതേസമയം തമിഴ്നാട്ടില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ കഴിയില്ല.
മൂന്ന് മാനദണ്ഡം
രാജ്യത്തെ ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് മാനദണ്ഡങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്. ഒടുവിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ എന്നതാണ് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള ആദ്യ മാനദണ്ഡം.
കുറഞ്ഞത് നാലംഗങ്ങളെയെങ്കിലും
ഒടുവിൽ നടന്ന ലോക്‌സഭ,സംസ്‌ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലോ അതിലധികമോ സംസ്‌ഥാനങ്ങളിൽ സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും കരസ്‌ഥമാക്കണം. കൂടാതെ ആ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും സംസ്‌ഥാനത്തോ സംസ്‌ഥാനങ്ങളിൽ നിന്നോ ലോക്‌സഭയിലേക്ക് കുറഞ്ഞത് നാലംഗങ്ങളെയെങ്കിലും വിജയിപ്പിക്കണം എന്നതാണ് ആദ്യ മാനദണ്ഡം.
മറ്റൊരു മാനദണ്ഡം
ഒടുവിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൊത്തം ലോക്‌സഭാ സീറ്റിന്റെ (543) രണ്ടു ശതമാനത്തിൽ (11 അംഗങ്ങൾ) കുറയാത്ത അംഗങ്ങൾ വിജയിച്ചിരിക്കണം. മാത്രവുമല്ല അവർ മൂന്നിൽ കുറയാതെ സംസ്‌ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം എന്നാതാണ് മറ്റൊരു മാനദണ്ഡം.
ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത്
നാലു സംസ്‌ഥാനങ്ങളിൽ സംസ്‌ഥാന പാർട്ടിയെന്ന അംഗീകാരം എന്നാതാണ് മൂന്നാമത്തെ മാനദണ്ഡം. ഇതില്‍ മുന്നാമത്തെ മാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞതോടെയാണ് സിപിഎം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത്. ഇതുപ്രകാരം 2029 വരെ പദവിയില്‍ തുടരാന്‍ സാധിക്കും
2014 ല്‍
2014 ലെ തിരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് സ്വതന്ത്ര എംപിമാരെക്കൂടി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നത്. അന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൂന്ന് മാനദണ്ഡങ്ങളും പാലിക്കാന്‍ അന്ന് സിപിഐക്ക് സാധിച്ചിരുന്നില്ല.
സിപിഐക്ക്
ദേശീയ പാര്‍ട്ടി പദവി ചട്ടം മാറ്റിയ കമ്മീഷന്‍ ഒരു തിരഞ്ഞെടുപ്പില്‍ കൂടി സിപിഐക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും മികച്ച വിജയം തന്നെ നേടേണ്ടതുണ്ടായിരുന്നു. സിപിഎമ്മിന് മാത്രമാണ് മാനദണ്ഡങ്ങളില്‍ ഒന്ന് പാലിക്കാന്‍ കഴിഞ്ഞത്.
സിപിഎം മത്സരിച്ചത്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത് 45 സീറ്റുകളും സിപിഐ 55 സീറ്റുകളിലുമായിരുന്നു മത്സരിച്ചത്. യഥാക്രമം മൂന്നും രണ്ടും സീറ്റുകളാണ് പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്. സിപിഐക്ക് ലഭിച്ച രണ്ട് സീറ്റും തമിഴ്നാട്ടില്‍ നിന്നാണ്.
ഏറ്റവും കുറവ്
സിപിഎമ്മിന് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിച്ച തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 2014 ല്‍ 9 ഉം 2009ല്‍ 19 ഉം സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് ദേശീയ തലത്തില്‍ ലഭിച്ചിരുന്നത്. 2004ല്‍ 43 സീറ്റുകള്‍ ലഭിച്ചതാണ് ഏറ്റവും വലിയ റെക്കോര്‍ഡ്. ദേശീയ തലത്തില്‍ തിരിച്ചുവരാന്‍ ശക്തമായ പോരാട്ടമായിരിക്കും ഇടതുപാര്‍ട്ടികള്‍ക്ക് വരും നാളുകളില്‍ നടത്തേണ്ടി വരുക.
സ്വയം വിമര്‍ശനപരമായി
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കുകയും സ്വയം വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്യുമെന്നാണ് യച്ചൂരി വ്യക്തമാക്കിയത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ വിധി അന്തിമമാണ്. വലിയതോതിലുള്ള തിരിച്ചടി സിപിഐ എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിലയിരുത്താന്‍
അതേസമയം കേരളത്തിലെ പരാജയത്തെക്കുറിച്ച് വിലയിരുത്താന്‍ ഇടത് കക്ഷികള്‍ ഇന്ന് യോഗം ചേരും. പരമ്പരാഗതമായി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന ഉറച്ച കോട്ടകളില്‍ പോലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏള്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന്‍റെ ഞെട്ടലിലാണ് ഇടതുമുന്നണി സംസ്ഥാന നേതൃത്വം.
സിപിഎം യോഗം
തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ സിപിഎം,സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും. ഏകജെ സെന്‍ററില്‍ നാളെ രാവിലെ പത്തരയ്ക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സിപിഐ എക്സിക്യൂട്ടീവും ചേരും. ഫലം സംബന്ധിച്ച ആദ്യ ഘട്ട വിലയിരുത്തലാണ് നാളെ നടക്കുക.
ജനവിധി
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഇത്രവലിയം പരാജയം നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മുഖമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വ്യക്തമായി പരിശോധിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്ക് എതിരായ ജനവിധിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് എതിരേയും ഇത്തരത്തിലുള്ള ജനവിധി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.