കൊവിഡ് പ്രതിസന്ധിയിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ നീക്കം! മുന്നിൽ സിപിഎം, കോൺഗ്രസിനടക്കം കത്ത്!
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് അതില്‍ നിന്ന് പുറത്ത് വരാനും ഒരു പദ്ധതിയും ഇല്ലെന്നാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ അടക്കം കേന്ദ്രത്തിന് എതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുളള ശ്രമവും നടക്കുകയാണ്.
കേന്ദ്രത്തിന് വിമർശനം
കൊവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രത്തോട് കക്ഷി രാഷ്ട്രീയം മാറ്റി വെച്ചുളള സഹകരണത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ തയ്യാറായിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മികച്ച സൗകര്യങ്ങളൊരുക്കാതെ ആശുപത്രികള്‍ക്ക് മേലെ പുഷ്പവൃഷ്ടി നടത്തിയതും കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് തീവണ്ടിക്കൂലി ഈടാക്കിയതും അടക്കമുളള വിഷയങ്ങള്‍ വലിയ വിമര്‍ശനത്തിന് കാരണമായി.
സർക്കാരിന് ഒരു പദ്ധതിയും ഇല്ല
മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം രാജ്യം അതിന്റെ സാമ്പത്തിക ആഘാതങ്ങള്‍ മറികടക്കാന്‍ സമയമെടുത്തേക്കും. എന്നാല്‍ സര്‍ക്കാരിന് ഇതേക്കുറിച്ച് ഒരു പദ്ധതിയും ഇല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താനുളള ശ്രമം ആണ് സിപിഎം നടത്തുന്നത്.
പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ
കൊവിഡിന്റെ സാമ്പത്തിക ആഘാതം മറികടക്കാനുളള നിര്‍ദേശങ്ങള്‍ സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിരുന്നു. ഇവ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അയച്ച് കൊടുത്തിരിക്കുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ വീഡിയോ കോണ്‍ഫറസിലൂടെ യോഗം ചേരണമെന്നും സിപിഎം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്കാണ് യെച്ചൂരി കത്തയച്ചിരിക്കുന്നത്.
നേതാക്കൾക്ക് കത്ത്
സോണിയാ ഗാന്ധി, ശരദ് പവാര്‍, എംകെ സ്റ്റാലിന്, അരവിന്ദ് കെജ്രിവാള്, തേജസ്വി യാദവ്, ഡി രാജ, അഖിലേഖ് യാദവ്, മനോജ് ഭട്ടചാര്യ, ദേബബ്രത ബിശ്വാസ്, ദീപാങ്കര്‍ ഭട്ടചാര്യ, ശരദ് യാദവ്, ടിആര്‍ ബാലു എന്നീ നേതാക്കള്‍ക്കാണ് യെച്ചൂരി കത്തയച്ചിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ സാമ്പത്തിക മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അയച്ചിരുന്നു.
7500 രൂപ വീതം മൂന്ന് മാസത്തേക്ക്
കൊവിഡ് ലോക്ക് ഡൗണ്‍ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ആഘാതം മറികടക്കാന്‍ ആദായ നികുതി അടയ്ക്കാത്ത എല്ലാവര്ക്കും 7500 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കണം എന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. പാവപ്പെട്ടവര്‍ക്ക് ആറ് മാസക്കാലം സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണം. അതിനുളള ഭക്ഷ്യധാന്യം സര്‍ക്കാരിന്റെ പക്കലുണ്ടെന്നും സിപിഎം പറയുന്നു.
ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത് 7.7 കോടി ഭക്ഷ്യധാന്യങ്ങളാണ്. ഇവ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. ഭക്ഷണം പാകം ചെയ്യാനുളള സൗകര്യം ഇല്ലാത്തവര്‍ക്ക് പാകം ചെയ്ത ഭക്ഷണം എത്തിക്കണം. ഇതിന് ജിഡിപിയുടെ മൂന്ന് ശതമാനം വരുന്ന തുക മാത്രമേ വേണ്ടി വരൂ. അതിസമ്പന്നരില്‍ നിന്നും പ്രത്യേക നികുതി ഈടാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പൊതുനിക്ഷേപം വര്‍ധിപ്പിക്കണം
സംസ്ഥാനങ്ങള്‍ക്കുളള വായ്പാ പരിധി ഉയര്‍ത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത് തീര്‍ക്കാനുളള ജിഎസ്ടി കുടിശ്ശിക മുഴുവന്‍ ഉടനെ കൊടുത്ത് തീര്‍ക്കണം. ആരോഗ്യമേഖലയില്‍ അടക്കം പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് ജോലിയും കൂലിയും നഷ്ടപ്പെടുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം എന്നും സിപിഎം നിര്‍ദേശിച്ചിരിക്കുന്നു.