ബിജെപിക്ക് ബീഹാർ പോകും! ആർഎസിഎസിനെ പൂട്ടാൻ നീതീഷ് കുമാർ, പൊട്ടിത്തെറിച്ച് ബിജെപി
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാര്‍ തൂത്തുവാരിയത് ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യമാണ്. 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 39 സീറ്റുകളിലും എന്‍ഡിഎ സഖ്യം വിജയിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം ജയിച്ചത് ഒരു സീറ്റില്‍ മാത്രമാണ്.
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്നില്‍ കാര്യങ്ങള്‍ അത്ര സുഗമമല്ല. കേന്ദ്രമന്ത്രിസഭയില്‍ വേണ്ട പ്രാധാന്യം ലഭിക്കാതെ പോയത് മുതല്‍ ജെഡിയുവും നിതീഷ് കുമാറും ബിജെപിയോട് ഉടക്കിലാണ്. അതിപ്പോള്‍ ബീഹാറില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണ്.
പകരത്തിന് പകരം നൽകി നിതീഷ്
വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രത്തില്‍ ജെഡിയുവിന് ബിജെപി കനിഞ്ഞ് നല്‍കിയത് ഒരു മന്ത്രിസ്ഥാനം മാത്രമായിരുന്നു. ഇതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കൊണ്ട് ഏക മന്ത്രിസ്ഥാനം നിരസിക്കുകയായിരുന്നു ജെഡിയു ചെയ്തത്. മാത്രമല്ല പകരത്തിന് പകരം എന്നോണം ബീഹാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ നീതീഷ് കുമാര്‍ ബിജെപിക്ക് വേണ്ടി മാറ്റി വെച്ചതും ഒരേയൊരു സീറ്റ് മാത്രമായിരുന്നു.
ശീതയുദ്ധം പൊട്ടിത്തെറിയിലേക്ക്
സംസ്ഥാനത്ത് ബിജെപിയും ജെഡിയുവും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയും സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ബിജെപി നേതാക്കളാരും പങ്കെടുത്തിരുന്നില്ല. ആര്‍എസ്എസിനേയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളേയും സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കാനുളള നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഉത്തരവാണ് ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. നേരത്തെ മുതല്‍ ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകനാണ് നിതീഷ് കുമാര്‍.
ആർഎസ്എസിനെ പൂട്ടാൻ
ആര്‍എസ്എസ് മുക്ത ഭാരതത്തിന് നേരത്തെ നിതീഷ് കുമാര്‍ ആഹ്വാനം ചെയ്തിരുന്നു. വര്‍ഷങ്ങളായി ബീഹാറില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ നേരിട്ട് കൈകാര്യം ചെയ്യുന്നത് നിതീഷ് കുമാറാണ്. ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷത്തുളള ആര്‍ജെഡിയേക്കാള്‍ ബിജെപി മന്ത്രിമാരോട് ചോദ്യം ചോദിക്കുന്നതും കടന്നാക്രമിക്കുന്നതും ജെഡിയു അംഗങ്ങളാണ്. ഇതൊക്കെ തന്നെ എന്‍ഡിഎയിലെ വിളളല്‍ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് വ്യക്താക്കുന്നത്. ജെഡിയു സഖ്യം വേണ്ട എന്നാണ് ബീജെപി നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ നിലപാട്.
തുറന്നടിച്ച് നേതാക്കൾ
ബീഹാറില്‍ തനിച്ച് മത്സരിക്കാനും ജയിക്കാനുമുളള കരുത്ത് ഇപ്പോള്‍ ബിജെപിക്കുണ്ട് എന്നാല്‍ ബിജെപി എംഎല്‍എ സച്ചിദാനന്ദ് റായി തുറന്നടിച്ചിരിക്കുന്നത്. ജെഡിയുവുമായുളള ബന്ധം അവസാനിപ്പിക്കണമെന്ന് ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി തനിച്ച് മത്സരിക്കണം എന്നും സച്ചിദാനന്ദ് റായ് ആവശ്യപ്പെട്ടു. പതിനഞ്ച് മാസങ്ങള്‍ മാത്രമാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുളളത്.
ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്
സച്ചിദാനന്ദിന് മറുപടിയുമായി ജെഡിയു മുന്‍ രാജ്യസഭാ എംപി പവന്‍ വര്‍മ്മ രംഗത്ത് എത്തിയതോടെ രംഗം കൂടുതല്‍ വഷളായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുളള ധൈര്യമുണ്ടോ എന്നതാണ് പവന്‍ വര്‍മ്മയുടെ വെല്ലുവിളി. ഇത്തരം പ്രസ്താവനകള്‍ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും കുറച്ച് നാളുകളായി സഹിക്കുകയാണ് എന്നും ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നും ജെഡിയു നേതാവ് തുറന്നടിച്ചു. അതിനിടെ ജെഡിയു വീണ്ടും പഴയ കൂട്ടാളിയായ ആര്‍ജെഡിയുമായി കൂട്ട് ചേരാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആർജെഡിയുമായി ചർച്ച
മുതിര്‍ന്ന ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ധിഖിയുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്. അടച്ചിട്ട മുറിയില്‍ ആയിരുന്നു ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. മുന്‍ സഖ്യസര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്നു സിദ്ധിഖി. ഒരു വിഭാഗം ആര്‍ജെഡി എംഎല്‍എമാര്‍ നിതീഷിനൊപ്പം ചേരുമെന്നും അതോടെ ബിജെപിയില്ലാതെ ജെഡിയുവിന് തനിച്ച് ഭരിക്കാനാവും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ജെഡിക്ക് 81 എംഎല്‍എമാരുണ്ട്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ആർജെഡിയാണ്.