ജെഎൻയു ആക്രമണം; നടപടി വൈകുന്നതിൽ പ്രതിഷേധം, ഐഷി ഘോഷിനെതിരെ കേസ്
Recommended Video
ദില്ലി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിൽ മുഖംമൂടിധാരികൾ ആക്രമണം നടത്തി രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രതികളെ സഹായിക്കുന്ന തരത്തിലായിരുന്നു ദില്ലി പോലീസിന്റെ നടപടിയെന്ന് വിദ്യാർത്ഥികൾ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
അതേ സമയം സർവകലാശാലയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം തകരാറിലാക്കിയെന്ന പരാതിയെ തുടർന്ന് വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കം 19 പേർക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടങ്ങൾ വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സർവകലാശാല അധികൃതരുടെ പരാതിയിലാണ് നടപടി.

ജെഎൻയുവിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്നും സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ അക്രമികളെ സഹായിച്ചുവെന്നും ഐഷി ഘോഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്നും മുപ്പതോളം പേർ വളഞ്ഞുവെച്ച് ഇരുമ്പ് വടികൊണ്ടാണ് തന്നെ മർദ്ദിച്ചതെന്നും ഐഷി ഘോഷ് ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജെഎൻയുവിൽ പുറത്ത് നിന്നെത്തിയ അക്രമി സംഘം അധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി മർദ്ദിച്ചത്. ഹോസ്റ്റലുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥി യൂണിയൻ ആരോപിക്കുന്നത്.












Click it and Unblock the Notifications