പെഹ്ലു ഖാൻ കേസിലെ വിധിക്കെതിരെ പ്രതികരിച്ചു, പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനൽ കേസ്!
മുസാഫര്‍ നഗര്‍: പെഹ്ലു ഖാന്‍ കേസിലെ കോടതി വിധിക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്. പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളേയും കഴിഞ്ഞ ദിവസം ആള്‍വാര്‍ കോടതി വെറുതേ വിട്ടിരുന്നു. കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ക്രിമിനല്‍ കേസില്‍ പ്രതിയായിരിക്കുന്നത്.
ബീഹാറിലെ അഭിഭാഷകന്‍ ആയ സുധീര്‍ ഓജ എന്ന ആളാണ് പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. പെഹ്ലു ഖാന്‍ കേസിലെ വിധിയെക്കുറിച്ചുളള പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും കോടതി അലക്ഷ്യവും ആണ് എന്നാണ് സുധീര്‍ ഓജയുടെ ആരോപണം.
ഐപിസി 504,506,153 വകുപ്പുകളുടെ അടിസ്ഥാനത്തിലും കോടതി അലക്ഷ്യത്തിനുമാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിജെഎം കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത് എന്നും സുധീര്‍ ഓജ വ്യക്തമാക്കി. തെളിവില്ലാത്തത് കൊണ്ട് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതാണ്. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മതവിദ്വേഷത്തിന് കാരണമാകുന്നുവെന്നും ഇയാള്‍ ആരോപിച്ചു. കോടതി തന്റെ പരാതി സ്വീകരിച്ചുവെന്നും ഓഗസ്റ്റ് 26ന് പരിഗണിക്കുമെന്നും സുധീര്‍ ഓജ വ്യക്തമാക്കി.
പെഹ്ലു ഖാന്‍ കേസിലെ വിചാരണക്കോടതിയുടെ വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ആള്‍ക്കൂട്ട കൊലപാതകം ഹീനമായ കുറ്റകൃത്യമാണ്. അത്തരം മനുഷ്യത്വമില്ലായ്മകള്‍ക്ക് ഈ മണ്ണില്‍ ഇടമുണ്ടാകരുത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാനുളള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം അഭിനന്ദനാര്‍ഹമാണ്. പെഹ്ലു ഖാന് നീതി ലഭ്യമാക്കുന്നതിലൂടെ ഒരു ഉത്തമ ഉദാഹരണം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.