രാഹുൽ ഗാന്ധിയെ തിരിച്ച് വിളിക്കൂ! മഹാരാഷ്ട്രയിൽ നാണം കെട്ട് കോൺഗ്രസ്, ഒന്നുമറിയാതെ രാഹുൽ വിദേശത്ത്
ദില്ലി: കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് അധികാരം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. ത്രികക്ഷി സര്‍ക്കാരിന്റെ പ്രഖ്യാപനം നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് കളം മാറ്റിച്ചവിട്ടിയത്. നീക്കം തകര്‍ന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ കലാപത്തിന് തുടക്കമിട്ടിരിക്കുകയാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം.
തുടക്കം മുതല്ക്കേ കോണ്‍ഗ്രസ് ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനെ എതിര്‍ത്തിരുന്ന നേതാവാണ് സഞ്ജയ് നിരുപം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ച് വിടണമെന്നും വിദേശത്തുളള രാഹുല്‍ ഗാന്ധിയെ തിരിച്ച് വിളിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഗാലറിയിൽ നിന്ന് കളത്തിലേക്ക്
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലമായിരുന്നതിനാല്‍ കോണ്‍ഗ്രസിന് ആദ്യം അധികാര വടംവലിയില്‍ റോളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പദവിയെ ചൊല്ലി ബിജെപിയുമായി ശിവസേന ഇടഞ്ഞതോടെയാണ് അതുവരെ ഗാലറിയില്‍ ഇരുന്ന കോണ്‍ഗ്രസും സഖ്യകക്ഷിയായ എന്‍സിപിയും കളിക്കളത്തിലേക്ക് ഇറങ്ങി വരുന്നത്.
താൽപര്യമില്ലാതെ നേതൃത്വം
ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എകെ ആന്റണി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല. കേരള നേതൃത്വും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പൃഥ്വിരാജ് ചവാന് അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കും ശിവസേന സഖ്യത്തോട് യോജിപ്പായിരുന്നു.
സർക്കാരുണ്ടാക്കിയില്ലെങ്കിൽ അന്ത്യം
ഇപ്പോള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കും എന്നാണ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് നല്കിയ മുന്നറിയിപ്പ്. സഖ്യകക്ഷിയായ എന്‍സിപിയുടെ സമ്മര്‍ദ്ദം കൂടി ആയതോടെ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുളള നീക്കത്തിന് സോണിയാ ഗാന്ധിയും മറ്റ് നേതാക്കളും പച്ചകൊടി കാണിക്കുകയായിരുന്നു.
സഞ്ജയ് നിരുപത്തിന്റെ മുന്നറിയിപ്പ്
ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുളള നീക്കം കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിക്കും എന്നാണ് അന്ന് സഞ്ജയ് നിരുപം മുന്നറിയിപ്പ് നല്‍കിയത്. ഏത് സാഹചര്യത്തിലും ശിവസേനയുമായി അധികാരം പങ്കിടുന്നതിനെ കുറിച്ച് ആലോചിക്കുക പോലും അരുതെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ എന്‍സിപി കാല് വാരിയതോടെ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ നാണംകെട്ടിരിക്കുകയാണ്.
എംഎൽഎമാർ കളം മാറുമോ
അധികാരത്തിന് വേണ്ടി തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയെ വരെ കൂടെ നിര്‍ത്താന്‍ തീരുമാനിച്ചതിന് കോണ്‍ഗ്രസിന് കിട്ടിയ തിരിച്ചടിയായാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വിലയിരുത്തപ്പെടുന്നത്. ഇതിനകം തന്നെ ശിവസേനയിലെ 17 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇത് കോണ്‍ഗ്രസ് ക്യാമ്പിനേയും ആശങ്കപ്പെടുത്തുന്നു.
നേതൃത്വം മറുപടി പറയണം
സര്‍ക്കാര്‍ രൂപീകരണ തീരുമാനം ഇത്രയും വൈകിച്ചതാണ് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുളള സാഹചര്യം ഒരുക്കിയത് എന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ ശക്തമാണ്. പാര്‍ട്ടി നേതൃത്വം ഇതിന് എംഎല്‍എമാരോട് മറുപടി പറയേണ്ടതായി വരും. എന്ന് മാത്രമല്ല എത്ര എംഎല്‍എമാര്‍ കര്‍ണാടക മോഡലില്‍ ബിജെപി പക്ഷത്തേക്ക് പോകും എന്ന ഭയവും കോണ്‍ഗ്രസിന് ഇപ്പോഴുണ്ട്.
രാഹുലിനെ തിരിച്ച് വിളിക്കണം
അതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പിരിച്ച് വിടണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് നിരുപം രംഗപ്രവേശം ചെയ്തിരിക്കുന്നത്. വിദേശത്തുളള രാഹുല്‍ ഗാന്ധിയെ ഉടന്‍ തിരിച്ച് വിളിക്കണം എന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നും രാജി വെച്ചതിന് ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആറാമത്തെ വിദേശ യാത്രയാണ് ഇപ്പോഴത്തേത്.
നേതൃസ്ഥാനത്തേക്ക് തിരിച്ച് എത്തിക്കണം
രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം കാരണം സാമ്പത്തിക മാന്ദ്യത്തിന് എതിരായ പ്രതിഷേധ റാലി രണ്ടാം തവണയും മാറ്റി വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തന്റെ നിരാശ മറികടക്കണമെന്നും പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാവുന്ന റോളിലേക്ക് മടങ്ങി എത്തണം എന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ അധികാരത്തില്‍ എത്താനുളള നീക്കം കോണ്‍ഗ്രസിനെ നാണം കെടുത്തിയിരിക്കുകയാണ് എന്നും സഞ്ജയ് നിരുപം മാധ്യമങ്ങളോട് പ്രതികരിച്ചു.
Recommended Video
ഇനി വിശ്വസിക്കാനാവില്ല
എന്ത് ഉപദേശമാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നല്‍കിയത് എന്നും സഞ്ജയ് നിരുപം ചോദിച്ചു. പ്രവര്‍ത്തക സമിതിയെ ഇനി വിശ്വസിക്കാനാവില്ലെന്നും ഉടനെ പിരിച്ച് വിടണമെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തക സമിതി രൂപീകരിക്കണം. രാഹുല്‍ ധാര്‍മികതയോടെയും പാര്‍ട്ടി താല്പര്യത്തിന് അനുസരിച്ചും പ്രവര്‍ത്തിക്കുമെന്നും അല്ലാതെ പിന്‍വാതില്‍ നീക്കം നടത്തില്ലെന്നും നിരുപം അഭിപ്രായപ്പെട്ടു.