കരുത്ത് തെളിയിക്കാൻ ബിരേൻ സിംഗ്; എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ നീക്കം..കേന്ദ്രസംഘം മണിപ്പൂരിലേക്ക്
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ച നേടിയെങ്കിലും മണിപ്പൂരിൽ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ ബി ജെ പി ക്യാമ്പിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 57 എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബി ജെ പി നേതൃത്വം മൗനം തുടരുകയാണ്. മുൻ മുഖ്യമന്ത്രി ബിരേൻ സിംഗിനെ തന്നെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. അതേസമയം മറ്റൊരു വിഭാഗം നേതാക്കൾ ബിരേൻ സിംഗിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ നേതൃത്വം മനസ് തുറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പാർട്ടിയിൽ കരുത്ത് തെളിയിക്കാനുള്ള നീക്കങ്ങൾ മുൻ മുഖ്യമന്ത്രി ബിരേൻ സിംഗ് ആരംഭിച്ച് കഴിഞ്ഞു.

ബി ജെ പിയെ സംബന്ധിച്ച് മണിപ്പൂരിൽ ഉണ്ടായത് അപ്രതീക്ഷിത വിജയമാണ്. തൂക്കു സഭ വരുമെന്നും ചെറുപാർട്ടികൾ നിർണായക ശക്തികളാകുമെന്നും പ്രവചിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ഇത്തരം പ്രവചനങ്ങളെല്ലാം തള്ളിക്കൊണ്ട് 32 സീറ്റ് നേടിയിട്ടായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. അതേസമയം ഭരണം ലഭിച്ച സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്.

ബിരേൻ സിംഗിന്റെ നേതൃത്വത്തിലാണ് ബി ജെ പി തെരഞ്ഞെടുപ്പ് നേരിട്ടത്. അദ്ദേഹത്തിന്റെ ഭരണമികവിനാണ് ജനങ്ങൾ ഭരണതുടർച്ച നൽകിയത്, എന്നീ വാദങ്ങളും ബിരേൻ അനുയായികൾ ഉയർത്തുന്നുണ്ട്. എന്നാൽ മുൻ കോൺഗ്രസ് നേതാവായ ബിരേൻ സിംഗിനെ വീണ്ടും മന്ത്രിയാക്കേണ്ടതില്ലെന്നാണ് എതിർ വിഭാഗത്തിന്റെ വാദം. മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബിരേനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കങ്ങളും ഉണ്ടായിരുന്നു.

ബീരേന്‍ സിംഗ് മന്ത്രിസഭയിലെ പഞ്ചായത്ത്-ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന ബിശ്വജിത്ത് സിംഗാണ് മുഖ്യമന്ത്രി പദത്തിനായി ചരടുവലിക്കുന്ന മറ്റൊരു നേതാവ്. കഴിഞ്ഞ തവണ തന്നെ മുഖ്യമന്ത്രി മോഹം ബിശ്വജിത്ത് പങ്കുവെച്ചിരുന്നു. എന്നാൽ ബീരേൻ സിംഗിനെ മുഖ്യമന്ത്രിയാക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആർ എസ് എസ് ഗുഡ് ബുക്കിൽ ഇടംപിടിച്ച നേതാവാണ് ബിശ്വജിത്ത്. 47 കാരനായ ബിശ്വജിത്ത് ജിത്തിന് ഇനിയും സമയമുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്നാണ് സൂചന . മാത്രമല്ല 61 കാരനായ ബിരേൻ സിംഗിന്റെ പ്രായവും തടസമല്ല. അങ്ങനെയെങ്കിൽ ബിരേനെ തന്നെ പരിഗണിച്ചേക്കുമെന്നുള്ള ചില റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ നൽകിയിരുന്നു.

അതേസമയം അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തന്റെ കരുത്ത് കാട്ടാനുള്ള നീക്കങ്ങൾ ബിരേൻ സിംഗ് ആരംഭിച്ച് കഴിഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന എം എൽ എമാർക്കായി പ്രത്യേക ചായ സത്കാലം തന്നെ അദ്ദേഹം തൻറെ വസതിയിൽ ഒരുക്കി. എന്നാൽ എത്രത്തോളം ആളുകൾ സത്കാരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നത് വ്യക്തമല്ല. 9 എം എൽ എമാർ ബിരേന്റെ വസതിയിൽ എത്തിയിരുന്നുവെന്നാണ് ചില കേന്ദ്രങ്ങൾ അറിയിക്കുന്നത്. 26 പേർ ബിരേൻ സിംഗിന് ഒപ്പം ഉണ്ടെന്നും അവർ പിന്തുണ പ്രഖ്യാപിച്ച് എത്തിയെന്നും മറ്റ് ചിലർ പയുന്നുണ്ട്.
Recommended Video

പ്രതിസന്ധി രൂക്ഷമായതോടെ ബിരേൻ സിംഗ്, ബിശ്വജിത്ത് സിംഗ്, ബി ജെ പി സംസ്ഥാന അധ്യക്ഷ എ ശാർദ ദേവി എന്നിവരെ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , പാർട്ടി സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര നേതൃത്വം മൂന്ന് പേരിൽ ഓരോരുത്തരോടും വ്യക്തിപരമായി അഭിപ്രായം തേടും. ഈ യോഗത്തിന് ശേഷമാകും അന്തിമ തിരുമാനം കൈക്കൊള്ളുക. അതിനിടെ സംസ്ഥാനത്തെ നിരീക്ഷകനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും സഹ നിരീക്ഷകനായി നിയമമന്ത്രി കിരൺ റിജിജുവിനെയും ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ചു. ഇരുവരും ബുധനാഴ്ച മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ എത്തും.












Click it and Unblock the Notifications