കേന്ദ്രത്തെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസ്; കേസുകള്‍ കൊണ്ട് നേരിട്ട് കേന്ദ്ര സര്‍ക്കാരും ബിജെപിയും
ദില്ലി: ലാഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തിയ അതിക്രത്തിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാറിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്ത് എത്തിയതോടെ രംഗം ചൂടുപിടിച്ചു. എന്നാല്‍ ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കേസുകള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെയാവുമ്പോള്‍ ബിജെപി അധികാരത്തിന്‍റെ ബലത്തില്‍ നേതാക്കള്‍ക്കെതിരെ തിരിയുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
രാഷ്ട്രീയമായി
എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തേയും സിബിഐയേയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണ്. ഇതിന്‍റെ ശക്തമായ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ഭീഷണികളില്‍ നിന്നൊന്നും തങ്ങള്‍ പിന്മാറില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.
അഹമ്മദ് പട്ടേലിനെതിരെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്സമെന്‍റ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്യുകയുണ്ടായി. രാജ്യസഭാ തിരഞ്ഞെടുപ്പ്, കൊറോണ വൈറസ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗുജറാത്ത് സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു അഹമ്മദ് പട്ടേല്‍ നടത്തിക്കൊണ്ടിരുന്നത്.
അടുത്ത ബന്ധം
ഇതിന് പിന്നാലെയാണ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്സമെന്‍റ് കഴിഞ്‍ ദിവസം വീണ്ടും ചോദ്യം ചെയ്തത്. സ്റ്റെർലിങ് ബയോടെക് പ്രമോട്ടർമാരായ സന്ദേശര സഹോദരന്മാരുമായി അഹമ്മദ് പട്ടേലിനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുള്ള സാക്ഷിമൊഴിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നായിരുന്നു എന്‍ഫോഴ്മെന്‍റ് വ്യക്തമാക്കിയത്.
പ്രതിസന്ധിയിലാകുമ്പോള്‍
എട്ട് മണിക്കൂറോളമായിരുന്നു അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. എന്നാല്‍ ഏജന്‍സിയുടെ ഈ നടപടിയില്‍ പുതുമയില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സമാനമായ നടപടികള്‍ സ്വാഭാവികമാണെന്നുമായിരുന്നു അഹമ്മദ് പട്ടേലിന്‍റെ പ്രതികരണം.
ശുദ്ധം
കഴിഞ്ഞവർഷങ്ങളിലെ സർക്കാരിന്‍റെ നടപടികളും അന്വേഷണ ഏജൻസികളുടെ നീക്കങ്ങളും പരിശോധിച്ചാൽ നിങ്ങൾക്കതു മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിസന്ധികളില്‍ നിന്ന് സര്‍ക്കാറിന് നശ്രദ്ധ തിരിക്കാനാവില്ല. മഹാമാരിയോടും ചൈനയോടും പൊരുതാനല്ല, പ്രതിപക്ഷത്തോടു പൊരുതാനാണ് സർക്കാർ കൂടുതൽ താല്‍പര്യമെടുക്കുന്നത്. തന്‍റെ മനഃസാക്ഷി ശുദ്ധമാണെന്നും ആരിൽ നിന്നും ഒന്നും ഒളിക്കാനില്െന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരില്‍
മണിപ്പൂര്‍ മുൻമുഖ്യമന്ത്രി ഓക്രം ഇബോബി സിങ്ങിനെയും കഴിഞ്ഞ ദിവസം സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. മണിപ്പുരിലെ ബിജെപി പങ്കാളിത്തമുള്ള സർക്കാർ ന്യൂനപക്ഷമായതോടെ ഭരണത്തിന് അവകാശമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഓക്രം ഇബോബി സിങ്ങിനെ ചോദ്യം ചെയ്തത്. കൃത്യമായ രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
മധ്യപ്രദേശില്‍
24 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍, മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രതുൽ പുരിക്കെതിരെ ഒരു കേസ് കൂടി എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയെയും ആർഎസ്എസിനെയും വിമർശിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഹരിയാനയിലെ കോൺഗ്രസ് നേതാവ് നീരജ് ഭാരതിയെ കഴിഞ്ഞ ദിവസം രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രിയങ്ക ഗാന്ധിക്കെതിരെ
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ യുപി ശിശുക്ഷേ സമിതി നോട്ടീസ് അയച്ചിട്ടുണ്ട്. യുപിയിലെ കാൻപുരിൽ പെൺകുട്ടികളുടെ കെയർഹോമിൽ 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് സര്‍ക്കാറിനെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിശു ക്ഷേമ സമിതിയുടെ നടപടി. ആഗ്ര ആശുപത്രിയിലെ കോവിഡ് മരണങ്ങളെക്കുറിച്ചു വിമർശിച്ചതിന് കലക്ടറും പ്രിയങ്കയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസ്; എംപി സ്ഥാനം പോവുമോ, പരാതി കോടതിയില്‍