സർക്കാർ വീണതിന് പിന്നാലെ കർണാടക കോൺഗ്രസിൽ കലാപം! നേതൃത്വത്തിനെതിരെ നേതാക്കൾ
ബെംഗളൂരു: 14 മാസത്തെ ഭരണത്തിന് ശേഷം എച്ച്ഡി കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസിന് അകത്ത് നിന്ന് തന്നെയുളള കുലംകുത്തികള്‍ക്കെതിരെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സൂചിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസിലും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
പാര്‍ട്ടിക്കുളളിലുളള സ്ഥാപിത താല്‍പര്യക്കാരെക്കുറിച്ചുളള രാഹുല്‍ ഗാന്ധിയുടെ ഒളിയമ്പ് സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല പുറത്ത് നിന്നും അടുത്തിടെ കോണ്‍ഗ്രസിലേക്ക് എത്തിയവരാണ് സര്‍ക്കാരിന്റെ പാലം വലിച്ച വിമതരില്‍ പലരും എന്ന ചര്‍ച്ചയും ഉയരുന്നു. വിമതരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യ പക്ഷക്കാരാണ് എന്നതാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്.
സിദ്ധരാമയ്യയ്ക്കെതിരെ പടയൊരുക്കം
കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കളിച്ചത് സിദ്ധരാമയ്യ തന്നെയാണ് എന്നൊരു ആക്ഷേപം കോണ്‍ഗ്രസിന് അകത്തും പുറത്തും കറങ്ങി നടക്കുന്നുണ്ട്. അത് തന്നെയാണ് പാര്‍ട്ടിക്കുളളിലും നിക്ഷിപ്ത താല്‍പര്യക്കാരുണ്ട് എന്നൊരു ഒളിയമ്പ് രാഹുല്‍ ഗാന്ധി എയ്യാനുളള കാരണവും. എന്നാല്‍ ആരോപണം തളളി സിദ്ധരാമയ്യ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെയാണ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൂട്ട് നിന്ന വിമതരെ മത്സരിപ്പിച്ചത് അടക്കമുളള വിഷയങ്ങളില്‍ കോണ്‍ഗ്രസിനുളളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
നേതൃത്വത്തിന് വിമർശനം
ബുധനാഴ്ച ബെംഗളൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയതില്‍ വന്‍ അസ്വാഭാവികതയാണ് പല നേതാക്കളും ചൂണ്ടിക്കാട്ടിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലേക്ക് എത്തി മത്സരിച്ച് എംഎല്‍എമാരായവരാണ് വിമതരില്‍ പലരുമെന്നാണ് ആക്ഷേപം. പാര്‍ട്ടിയോട് ഒരു കൂറും ഇല്ലാത്ത കോണ്‍ട്രാക്ടര്‍മാര്‍ക്കും മുതലാളിമാര്‍ക്കുമൊക്കെ ടിക്കറ്റ് നല്‍കിയതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും കുറ്റപ്പെടുത്തലുയര്‍ന്നു.
ടിക്കറ്റ് മുതലാളിമാർക്ക്
പാര്‍ട്ടി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, സിദ്ധരാമയ്യ, ജി പരമേശ്വര, ഡികെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയത്. വിശ്വാസ വോട്ടടെുപ്പ് ചര്‍ച്ചയ്ക്കിടെ സഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ നാരായണ റാവു ഇക്കാര്യം തുറന്നടിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ക്കും ബില്‍ഡേര്‍സിനും കോണ്‍ട്രോക്ടര്‍മാര്‍ക്കും ടിക്കറ്റ് നല്‍കിയിട്ട് അവര്‍ പാര്‍ട്ടിയോട് വിശ്വസ്തരായിരിക്കും എന്ന് പ്രതീക്ഷിക്കുന്നത് എങ്ങനെയാണ് എന്നാണ് റാവു തുറന്നടിച്ചത്. ഇതാദ്യമായല്ല ഈ വിഷയം കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത്.
കെട്ടിയിറക്കുന്നവർ വേണ്ട
വിമതര്‍ക്കോ മറ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് എത്തുന്നവര്‍ക്കോ അതല്ലാതെ തന്നെ പുറത്ത് വരുന്നവര്‍ക്കോ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുത് എന്ന് രാഹുല്‍ ഗാന്ധി നേരത്തെ നിര്‍ദേശിച്ചിട്ടുളളതാണ്. ഹെലികോപ്റ്ററില്‍ കെട്ടിയിറക്കുന്നവരെ മാറ്റി നിര്‍ത്തണം എന്നും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭിപ്രായം തേടണം എന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ടിക്കറ്റ് വില്‍പ്പന ആരോപണം നേരിടുന്നുണ്ട് കര്‍ണാടക കോണ്‍ഗ്രസ്.
ടിക്കറ്റ് വിശ്വസ്തർക്ക് മാത്രം
2008ല്‍ മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വ പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍പന നടത്തുന്നുവെന്ന് ആരോപിച്ച് വിവാദം ഉയര്‍ത്തി വിട്ടിരുന്നു. വയലാര്‍ രവിയും ദിഗ്വിജയ് സിംഗും അടക്കമുളള നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം. 2018ല്‍ വീരപ്പ മൊയിലി കോണ്‍ഗ്രസ് നേതൃത്വത്തെ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വിമര്‍ശിച്ചിരുന്നു. നേതാക്കളും റോഡ് കോണ്‍ട്രാക്ടര്‍മാരും തമ്മിലുളള അവിശുദ്ധ ബന്ധമെന്ന് മൊയിലി കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം വരും തിരഞ്ഞെടുപ്പുകളിലെങ്കിലും ഇങ്ങനെ ആവരുതെന്നും വിശ്വസ്തര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കാവൂ എന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.