നടന്‍ സൂര്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി; താരത്തിന് പിന്തുണയുമായി രജനിയും കമലും
ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസത്തിനെതിരെ രംഗത്ത് എത്തിയ നടന്‍ സൂര്യക്കെതിരെ വലിയ വിമര്‍ശനാണ് തമിഴ്നാട്ടിലെ ബിജെപിയും സഖ്യ കക്ഷിയായ എഐഎഡിഎംകെയും നടത്തുന്നത്. എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസം നല്‍കാതെ കോഴ്സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നായിരുന്നു വിദ്യാഭ്യാസ നയത്തെ വിമര്‍ശിച്ചു കൊണ്ട് സൂര്യ ചോദിച്ചത്.
രാജിക്കൊരുങ്ങിയവരെ കണ്ട് ഞെട്ടിപ്പോയെന്ന് ഡികെ; വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉറപ്പെന്ന് വേണുഗോപാല്‍
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി അദ്ദേഹം തന്നെ സ്ഥാപിച്ച അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങളില്‍ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രത്തിനെതിരെ താരം രംഗത്ത് എത്തിയത്.
പ്രതിഷേധിക്കണം
വിവിധ തലങ്ങളിൽ സെമസ്റ്റർ പരീക്ഷകൾ, വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ. ഏകാധ്യാപ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍, ത്രീഭാഷ പദ്ധതി എന്നിവ ഉള്‍പ്പടെ നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ നയത്തിലെ ചില ശുപാര്‍ശകള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു സൂര്യയുടെ വിമര്‍നം. ആവശ്യത്തിന് അധ്യാപകര്‍ പോലുമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പ്രവേശന മറികടക്കാന്‍ കഴിയുമെന്ന് ചോദിച്ച താരം മൗനം പാലിക്കാതെ എല്ലാവരും ഈ നയത്തിനെതിരെ പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്തും
മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിച്ചു
പൊതുവിദ്യാഭ്യാസ രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നിനും അധ്യാപകരുടെ ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കണം. 60 ശതമാനം വരുന്ന ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല. നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ നയത്തിന് ഇതിലൊന്നും യാതൊരു ശ്രദ്ധയും ഇല്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ മൂന്ന് വ്യത്യസ്തമായ ഭാഷകളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്‍റെ യുക്തിയെന്താണെന്നും അദ്ദേഹം ചോദിച്ചു. നീറ്റ് ഏര്‍പ്പെടുത്തിയതിലൂടെ തമിഴ്നാട്ടിലെ ഗ്രാമീണ, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.
എന്ത് യോഗ്യതയാണ് ഉള്ളത്
പ്രവേശന പരീക്ഷ നടത്താനുള്ള നിര്‍ദ്ദേശം കൊള്ളലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള കോച്ചിങ് സെന്‍ററുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്നതിന് മാത്രമാണ് ഇടയാക്കുകയുള്ളുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് സൂര്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി, എഐഎഡിഎംകെ നേതാക്കള്‍ രംഗത്ത് എത്തിയത്. ദേശീയവിദ്യാഭ്യാസനയത്തിനെതിരേ സംസാരിക്കാൻ സൂര്യക്ക് എന്തു യോഗ്യതയാണുള്ളതെന്നാണ് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ ചോദിച്ചത്. ദേശീയനയത്തെ ചോദ്യംചെയ്യണമെന്നുപറയുന്നതുവഴി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ് സൂര്യ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയും ആരോപിച്ചു.
കമല്‍ഹാസന്‍
ബിജെപിക്ക് പിന്നാലെ എഐഎഡിഎംകെയും സുര്യക്കെതിരെ വിമര്‍ശനം കടുപ്പിച്ചതോടെയാണ് വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്ക് പുറമെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരടക്കം തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ളവരും സൂര്യക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. സൂര്യ ഉന്നയിക്കുന്ന പല കാര്യങ്ങളോടും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍ തന്‍റെ എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് ഉണ്ടെന്നും അറിയിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സ്വേച്ഛാധിപത്യ മനോഭാവത്തെ ഞാൻ അപലപിക്കുന്നു. ദരിദ്രരുടെ വിദ്യാഭ്യാസ വികസനത്തിനായി അദ്ദേഹവും കുടുംബവും വളരെയധികം കാര്യങ്ങള്‍ ചെയ്തതിനാൽ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാൻ സൂര്യയ്ക്ക് എല്ലാവിധ അവകാശവുമുണ്ടെന്നും ട്വിറ്ററിലൂടെ കമല്‍ഹാസന്‍ വ്യക്തമാക്കി
രജനീകാന്ത്
സൂര്യ പങ്കുവെച്ച ആശങ്കകളോട് ഞാനും യോജിക്കുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തും വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന, സൂര്യയുടെ പുതിയ ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിൽ പങ്കെടുത്തപ്പോഴാണ് രജനീകാന്ത് വിഷയത്തിലെ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഒരുപാടുപേർക്ക് അദ്ദേഹം വിദ്യാഭ്യാസ സഹായം നൽകുന്നുണ്ട്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടറിയുന്നയാളാണ് സൂര്യ. അതുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. രജനി പറഞ്ഞിരുന്നെങ്കിൽ പ്രധാനമന്ത്രി ഈ വിഷയമറിഞ്ഞേനെ എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ സൂര്യ പറഞ്ഞത് ഇതിനകം തന്നെ മോദി ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകുമെന്നും രജനി അഭിപ്രായപ്പെട്ടു.