പുതുക്കോട്ടയിൽ പെരിയാർ പ്രതിമയുടെ തല വെട്ടി.. സിആര്‍പിഎഫ് ജവാൻ അറസ്റ്റിൽ, മദ്യലഹരിയിലെന്ന് മൊഴി
പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വിപ്ലവനായകനായ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സിആര്‍പിഎഫ് ജവാനാണ് പെരിയാറിന്റെ പ്രതിമ തകര്‍ക്കലുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് പുതുക്കോട്ടയിലെ പെരിയാര്‍ പ്രതിമ തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇത് രണ്ടാം തവണയാണ് പെരിയാറിന്റെ പ്രതിമ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെടുന്നത്.
സെന്തില്‍ കുമാര്‍ എന്ന സിആര്‍പിഎഫ് ജവാന്‍ സംഭവ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നുവോ അതെ ആരുടെയങ്കിലും നിര്‍ദേശ പ്രകാരമാണോ ഇയാള്‍ പ്രതിമ തകര്‍ത്തത് എന്ന വിവരം പോലീസ് അന്വേഷിച്ച് വരികയാണ്. മദ്യലഹരിയില്‍ ചെയ്തതാണ് എന്നാണ് സെന്തിലിന്റെ മൊഴി.
പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ തന്നെ പോലീസും ജില്ലാ അധികൃതരും ചേര്‍ന്ന് കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലായിരുന്നു. പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് രാജ്യത്ത് പ്രമുഖരുടെ പ്രതിമകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് എന്നും രാഹുല്‍ ആരോപിച്ചു. രജനീകാന്ത്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവരും പ്രതിമ തകര്‍ക്കലിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ മാര്‍ച്ച് ആറിന് വെല്ലൂരിലും പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു.
അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!
പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ കുടുങ്ങിയ 46 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയ അനുഭവം