കോണ്‍ഗ്രസ് അടിമുടി മാറും; പ്രശാന്തിന്‍റെ തന്ത്രം 3 തലത്തില്‍, സഖ്യ നീക്കവും പ്രധാനം
ദില്ലി: തുടര്‍ച്ചയായ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മുന്‍പും അധികാരത്തില്‍ നിന്നും പുറത്ത് പോയിരുന്നെങ്കിലും അന്നത്തേതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണ നഷ്ടമുണ്ടായതായാണ് തിരിച്ചടിയുടെ ആക്കം കൂട്ടി. എന്നാല്‍ ഇപ്പോഴും രാജ്യത്തുടനീളം വേരുകളുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും തള്ളിക്കളയാന്‍ കഴിയാത്ത സാധ്യതയാണ്.
എന്നാല്‍ ആ തിരിച്ച് വരവിനായി കോണ്‍ഗ്രസിന് മികച്ച തന്ത്രങ്ങള്‍ പുറത്തെടുക്കുകയും അതിനേക്കാള്‍ കൂടുതല്‍ കഠിന പ്രയത്നവും വേണ്ടി വരും. അത് മറ്റാരേക്കാള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. അതുകൊണ്ട് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ അവര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നത്.
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്
നേതൃതലത്തിലെ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് ഇന്ന് നേരിട്ടുന്ന ആദ്യ വെല്ലുവിളി. പകരക്കാരനെ കണ്ടെത്തിയാല്‍ ഏത് നിമിഷവും സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി പലവട്ടം അറിയിച്ച് കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു സോണിയ പാര്‍ട്ടിയുടെ അധ്യക്ഷ പദവി താല്‍ക്കാലികമായി ഏറ്റെടുത്തത്.
ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന ഉപാധിയോടെയായിരുന്നു സോണിയ ഒരിക്കല്‍ കൂടി അധ്യക്ഷ പദവിയിലേക്ക് എത്തിയത്. എന്നാല്‍ വര്‍ഷം ഇപ്പോള്‍ രണ്ട് കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ എത്തണം എന്നതാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിന്‍റെയും താല്‍പര്യം. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഇതുവരെ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യറാണെന്നും അതിന് മുന്നോടിയായി ഒരു വലിയ ഉടച്ച് വാര്‍ക്കലിന് അദ്ദേഹം നീക്കം നടത്തുന്നുവെന്നുമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെയാണ് പാര്‍ട്ടിയില്‍ ഏത് തരത്തിലുള്ള മാറ്റങ്ങള്‍ വേണം എന്നത് സംബന്ധിച്ച തന്ത്രങ്ങള്‍ നിര്‍ദേശിക്കാന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. ഈ മാസം ആദ്യം രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ച് രാഹുല്‍, സോണിയ, പ്രിയങ്ക എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ നിര്‍ദേശങ്ങളുടെ ഒരു പ്രാഥമിക രേഖ പ്രശാന്ത് കിഷോര്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ നിര്‍ദേശങ്ങളില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.
മൂന്ന് തലങ്ങളിലുള്ള നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചത്. 1-നേതൃതലം, 2- സംഘടനാപരം, 3-സഖ്യം എന്നിവയിലൂന്നിയുള്ളതാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ നിര്‍ദേശങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കിഷോര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഏതൊക്കെ പെട്ടെന്ന് നടപ്പിലാക്കണം, ഭാവിയിലേക്കുള്ള ഏത്, പ്രായോഗികത, ബുദ്ധിമുട്ട് എന്നിവ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളുമായ എകെ ആന്റണി, കെസി വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയ ഗാന്ധി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു.
താഴെതട്ട് മുതല്‍ മേല്‍തട്ട് വരെ പൊളിച്ചെഴുതുന്ന നിര്‍ദേശങ്ങളാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിനോടൊപ്പം തന്നെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്‍റെ സേവനം ഉപയോഗിക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. അത്തരമൊരു തീരുമാനം ഉണ്ടായാല്‍ അദ്ദേഹത്തിന് കീഴില്‍ പാര്‍ട്ടിയില്‍ പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവും. ഇതിന് തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എല്ലാ തീരുമാനങ്ങളും കൈക്കൊള്ളാന്‍ ഒരു എംപവേഡ് ഗ്രൂപ്പ് രൂപവത്കരിക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായാണ് സൂചന. ജില്ലാ കമ്മിറ്റികളെ ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പ്രതിപക്ഷ പാര്‍ട്ടികളുമായി കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ സഖ്യനീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതും പ്രശാന്ത് കിഷോറാണ്.
2024 നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടിമുടി മാറേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ വീഴ്ത്താന്‍ നിലവിലെ രീതിയിലുള്ള പ്രവര്‍ത്തനം മതിയാകില്ലെന്ന വാദവും കോണ്‍ഗ്രസില്‍ ശക്തമാണ്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനൊപ്പം പാര്‍ട്ടി സംഘടനാ ഘടനയിലും അടിമുടി മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റിനെ സഹായിക്കുന്നതിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരേയും വൈസ് പ്രസിഡന്റ്മാരേയും നിയമിച്ചേക്കും. ഇതിലേക്ക് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വര്‍ഷത്തെ സമയമുണ്ട്. ഇപ്പോള്‍ തന്നെ അതിശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിന് മികച്ച രീതിയില്‍ ഒരുങ്ങാന്‍ സാധിക്കുകയായുള്ളു. ഈ മാറ്റങ്ങള്‍ വളരെ മികച്ച രീതിയില്‍ നടപ്പാക്കാനും പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും പ്രശാന്തിന്റെ സേവനം ഗുണം ചെയ്യുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രശാന്തിനെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കവും ഇതോടൊപ്പം തന്നെ നടക്കുന്നുണ്ട്.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം പൂർത്തിയായാൽ മുൻ ജെഡിയു വൈസ് പ്രസിഡന്‍റ് കൂടിയായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രത്യേക ചുമതലയും അദ്ദേഹത്തിന് നല്‍കിയേക്കും.
ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കരാറുകള്‍ ഒഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ജോലി ഇനി ആര്‍ക്ക് വേണ്ടിയും ഏറ്റെടുക്കില്ലെന്ന പ്രഖ്യാപിച്ച കിഷോര്‍ കോണ്‍ഗ്രസ് നേതാവായി എത്തി ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ഏറ്റെടുക്കുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റ് നോക്കുന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അദ്ദേഹത്തെ പ്രധാന ഉപദേശകനായി നിയമിച്ചിട്ടുണ്ട്. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയും പ്രശാന്ത് കിഷോറിന്റെ ടീം പ്രവര്‍ത്തിക്കുന്നുണ്ട്.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
Recommended Video
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം