നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറി, ഭീകരർക്കൊപ്പം പിടിയിലായ മുൻ ഡിഎസ്പിക്കെതിരെ കുറ്റപത്രം
ശ്രീനഗര്‍: ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കാശ്മീരിലെ മുന്‍ ഡിസിപി ദവീന്ദര്‍ സിംഗ് അടക്കം ആറ് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് ദവീന്ദര്‍ സിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സുരക്ഷ സംബന്ധമായ നിര്‍ണായക വിവരങ്ങള്‍ ദവീന്ദര്‍ സിംഗ് പാകിസ്ഥാന കൈമാറിയതായാണ് വിവരം. ഇയാള്‍ക്ക് ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസുമായി ബന്ധം കാത്ത് സൂക്ഷിച്ചിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെടുന്നത്. ഇന്ത്യയുടെ നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാന് കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സയ്ദ് നവീദ് അലിയാസ്, ഷാഫി മിര്‍, റാഫി അഹമ്മദ് റാദര്‍, തന്‍വീര്‍ അഹമ്മദ് വാണി, സയ്യിദ് ഇര്ഫാന് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഇര്ഫാന് ഷാഫി മിര്‍ എന്നയാളും പാകിസ്ഥാന് ഹൈക്കമിഷനുമായി ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ്. ഇയാള്‍ക്ക് ദില്ലിയിലെ ഹൈക്കമ്മിഷന് ഓഫീസില്‍ നിന്ന് പണവും നിര്‍ദ്ദേശങ്ങളും ലഭിക്കുന്നുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീര്‍ സ്വദേശികള്‍ക്ക് പാകിസ്ഥാന് സന്ദര്‍ശിക്കുന്നതിന് ഇയാള്‍ മുഖേന ഹെക്കമിഷനില് നിന്ന് വിസ സംഘടിപ്പിച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിസ്ബുള്‍ ഭീകരരെ കൂട്ടുപിടിച്ച് ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ പറയുന്നു. യുഎപിഎ വകുപ്പ് 18,19, 20,38,39. ആയുധ നിയമ വകുപ്പ് 7/25, സ്ഫോടക വസ്തു നിയമ വകുപ്പ് മൂന്ന് നാല് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസില്‍ ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വൈകിയതിനെ തുടര്‍ന്ന് ദവീന്ദര്‍ സിംഗിന് ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തി സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് കോടതിക്ക് ജാമ്യം അനുവദിക്കേണ്ടിവന്നത്. തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
ഭീകരെ കശ്മീരിന് പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചാണ് ദവീന്ദര്‍ സിംഗ് പിടിയിലാകുന്നത്. കശ്മീര്‍ താഴ്വരയില് പോലീസിന്റെയും സൈന്യത്തിന്റെയും സാന്നിധ്യം വര്‍ധിച്ചതോടെ ഭീകരര്‍ക്ക് താമസിക്കാന്‍ അഞ്ച് തവണ സിംഗ് സ്ഥലമൊരുക്കി നല്‍കിയെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിന് ശേഷം സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റളുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള ബദാമി ബാഗ് കന്റോണ്മെന്റിലാണ് സിംഗിന്റെ വീട്. ഇവിടെ ഭീകരരെ പാര്‍പ്പിച്ചിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.